
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ യഥാസമയം ലഭിക്കാത്തതിന് പിന്നാലെ മരണപ്പെട്ട കൊല്ലം പന്മന സ്വദേശി വേണുവിന്റെ (48) മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്ത്. ആശുപത്രിയിൽ കിടക്കവേ വേണു ബന്ധുവിനയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിനുണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടിവരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയ്ക്ക് സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്'- എന്നിങ്ങനെയാണ് വേണു ബന്ധുവിനയച്ച ശബ്ദസന്ദേശത്തിലുള്ളത്.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ജീവനക്കാർ നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും രോഗികളെ നോക്കുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്. താൻ മരിച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയാണ് കാരണമെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ കേട്ടഭാവമില്ല. കൈക്കൂലി വാങ്ങിയാണോ ഇവർ കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ലെന്നും സഹപാഠിയായ അൻവറിന് അയച്ച ശബ്ദസന്ദേശത്തിലുണ്ട്. രോഗാവസ്ഥയെക്കുറിച്ച് വേണുവിനെയോ ഭാര്യയെയോ ധരിപ്പിക്കുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വേണുവിന്റെ മരണത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിൽ മന്ത്രി വീണാജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥനോട് റിപ്പോർട്ട് തേടിയിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാർഡിയോളജി വിഭാഗം കൃത്യമായ ചികിത്സ നൽകിയെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |