
കൊൽക്കത്ത: മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഓടയിൽത്തള്ളിയ മുത്തച്ഛൻ അറസ്റ്റിൽ.
കൊൽക്കത്തയിലെ ഹൂഗ്ലിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് തെരുവിൽ കഴിയുന്നവരാണ് കുടുംബം. കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചിൽ നടത്തുകയും റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽ നിന്ന് രക്തം വാർന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ചാണ് കുട്ടിയെ എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. തെരച്ചിലിൽ രാവിലെ 11ഓടെ ശരീരമാസകലം മുറിവേറ്റ് നഗ്നയായ നിലയിൽ സമീപത്തെ ഓടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ലൈംഗികാതിക്രമം നടന്നെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രതിഷേധം, വിവാദം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
നാട്ടുകാരുൾപ്പെടെ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ മടിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. കുറ്റവാളികൾ മമതാ ബാനർജിയുടെ ഭരണത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |