
പാട്‌ന: ബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 47.62% പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ബി ജെ പി നേട്ടമുണ്ടാക്കിയ മിഥിലാഞ്ചൽ മേഖലയും കോൺഗ്രസ് ആർ ജെ ഡി കക്ഷികൾ പ്രതീക്ഷയർപ്പിക്കുന്ന സീമാഞ്ചൽ, മഗഥ് മേഖലകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. ബീഹാർ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന മേഖലകളാണിത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് പോളിംഗ്.
കിഷൻഗഞ്ചിൽ ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഇതുവരെ 51.86% പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്ക് അവസാനിക്കും.
ഈ മാസം ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 14നാണ് വോട്ടെണ്ണൽ. 1,302 സ്ഥാനാർത്ഥികളാണ് (1,165 പുരുഷന്മാരും 136 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും) ജനവിധി തേടുന്നത് .
ബി ജെ പിയെ തുണച്ച മേഖലകൾ
122 സീറ്റുകളിൽ 2020ൽ ബി ജെ പി ജയിച്ച 42 മണ്ഡലങ്ങൾ ഉൾപ്പെടുന്നു. ആർ ജെ ഡി33, ജെ ഡി യു 20, കോൺഗ്രസ് 11, ഇടത് അഞ്ച്, ഇവയെല്ലം ബീഹാറിന്റെ മദ്ധ്യ, പടിഞ്ഞാറൻ, വടക്കൻ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഇതിൽ തിർഹട്ട്, സരൺ, വടക്കൻ മിഥിലാഞ്ചൽ മേഖലകൾ പരമ്പരാഗതമായി ബി ജെ പി ആധിപത്യം പുലർത്തുന്നവയാണ്.
ഗയ, ഔറംഗാബാദ്, നവാഡ, ജെഹനാബാദ്, അർവാൾ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന മഗഥ് മേഖലയിലാണ് പ്രതിപക്ഷ മഹാസഖ്യത്തിന് പ്രതീക്ഷ. ജനസംഖ്യയുടെ 17 ശതമാനവും മുസ്ലിങ്ങളുടെ വലിയൊരു ഭാഗവും താമസിക്കുന്നത് സീമാഞ്ചൽ ജില്ലകളിലാണ്. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിന് ഇവർക്കിടയിൽ നല്ല സ്വാധീനമുണ്ട്. കോൺഗ്രസിനും ഇവിടെ പ്രതീക്ഷയേറെ. ഈ മേഖലകളിലെല്ലാം പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് എത്ര വോട്ടു പിടിക്കുമെന്നതും നിർണായകം.
ആത്മവിശ്വാസത്തിൽ മുന്നണികൾ
പോളിംഗ് ശതമാനം കൂടിയത് ഭരണകക്ഷിക്കുള്ള പിന്തുണ തെളിയിക്കുന്നതാണെന്ന് എൻ ഡി എയും ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനമാണെന്ന് മഹാസഖ്യവും അവകാശപ്പെടുന്നു. രണ്ടാം ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ റാലികൾ സംഘടിപ്പിച്ചാണ് എൻ ഡി എ പ്രചാരണം സജീവമാക്കിയത്. മഹാസഖ്യത്തിനായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവിന് പുറമേ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി ജൻസൂരജ് പാർട്ടിയുടെ പ്രശാന്ത് കിഷോറുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |