
പാട്‌ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ തേരോട്ടം തുടരുകയാണ്. പ്രതീക്ഷിച്ച സീറ്റുകളിൽപോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാൻ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് കുറഞ്ഞിട്ടുണ്ട്.
ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല.
രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അതിനുതൊട്ടുപിന്നാലെ തന്നെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നിരുന്നു. ബീഹാറിൽ ബിജെപി- ജെഡിയു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം സർവേകളിലും പറഞ്ഞിരുന്നത്. 243 സീറ്റുകളുള്ള നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കോൺഗ്രസും ആർജെഡിയുമടക്കമുള്ള പാർട്ടികൾ ചേർന്ന മഹാസഖ്യം 100ലേറെ സീറ്റ് നേടുമെന്ന് നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് പ്രവചിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് നേരിട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് പരമാവധി അഞ്ച് സീറ്റ് ലഭിക്കാമെന്നാണ് ഈ സർവേകളിൽ. എന്നാൽ,ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മറ്റു എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ബീഹാറിലെ സ്ത്രീകളിൽ 65 ശതമാനവും എൻഡിഎയ്ക്കാണ് വോട്ട് ചെയ്തതെന്ന് മാട്രിസ് സർവേയിൽ പറയുന്നു. 27 ശതമാനം സ്ത്രീകൾ മഹാസഖ്യത്തിന് വോട്ട് ചെയ്തു. 2020ൽ 125 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം ഭരണത്തിലെത്തിയത്. ഇന്ത്യാസഖ്യം നേടിയത് 110 സീറ്റും.
തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ കിഷൻഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഖംറുലാണ് ലീഡ് ചെയ്യുന്നത്.13,000 വോട്ടുകൾക്ക് മുന്നിലാണ് സ്ഥാനാർത്ഥി. ബീഹാറിലെ മറ്റ് നാല് സീറ്റുകളിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി 250ൽ അധികം സീറ്റുകളുമായി നാലാം തവണയും അധികാരത്തിൽ വരുമെന്ന് പാർട്ടിയുടെ വക്താവ് കുനാൽ ഘോഷ് എക്‌സിലെ ഒരു പോസ്റ്റിൽ പ്രതികരിച്ചു.
ബീഹാർ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് ജൻ സുരാജ് പാർട്ടി. നിലവിൽ ഒരു സീറ്റിൽ പോലും പാർട്ടി ലീഡ് ചെയ്യുന്നില്ല.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിച്ച 28 സീറ്റുകളിൽ 20ലും ലീഡ് ചെയ്യുന്നു. ഗോവിന്ദ്ഗഞ്ച്, ബെൽസാൻഡ്, സുഗൗളി, ബഹാദുർഗഞ്ച്, കസ്ബ, ബൽറാംപൂർ, സിമ്രി ഭക്തിയാർപൂർ, ബൊചഹാൻ, ദരൗലി, മഹുവ, പർബത്ത, നാഥ്‌നഗർ, ഫതുഹ, ഡെഹ്‌രി, ഒബ്ര, ഷെർഘട്ടി, ബോധ് ഗയ, രജൗലി, ഗോബിന്ദ്പൂർ എന്നീ സീറ്റുകളിലാണ് ലോക് ജനശക്തി പാർട്ടി ലീഡ് ചെയ്യുന്നത്.
രാഘോപുരിൽ തേജസ്വി യാദവിന് ലീഡ് നിലയിൽ മാറ്റം. ബിജെപി ടിക്കറ്റിൽ മത്സരിച്ച സതീഷ് കുമാറിനെതിരെ 219 വോട്ടിന്റെ ലീഡാണ്.
എൻഡിഎയിൽ ബീഹാറിലെ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 243ൽ 190 സീറ്റുകളിലും എൻഡിഎ ലീഡ് ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് നാല് മണിക്കൂർ പിന്നിടുമ്പോൾ ജനശക്തി ജനതാദളിന്റെ സ്ഥാപകനും മഹുവയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽജെപി (റാം വിലാസ്) സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിംഗ് 12,897 വോട്ടുകൾക്ക് മുന്നിലാണ്
ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരാനിരിക്കെ, മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുളള പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം അണികൾ സ്ഥാപിച്ചു.

ബീഹാറിലെ തിരഞ്ഞെടുപ്പ് ജനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുളള മത്സരമാണെന്ന ന്യായീകരണവുമായി കോൺഗ്രസ് നേതാക്കൾ.
ബീഹാറിൽ എൻഡിഎ ഭരണത്തുടർച്ച ഉറപ്പിച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. 'മറ്റൊരു തിരഞ്ഞെടുപ്പ, മറ്റൊരു പരാജയം. ഇതിനായി പുരസ്‌കാരം വിതരണം ചെയ്തിരുന്നുവെങ്കിൽ അദ്ദേഹം ഇതെല്ലാം തൂത്തുവാരുമായിരുന്നു'- അമിത് മാളവ്യ എക്സിൽ കുറിച്ചു.
Rahul Gandhi!
— Amit Malviya (@amitmalviya) November 14, 2025
Another election, another defeat!
If there were awards for electoral consistency, he’d sweep them all.
At this rate, even setbacks must be wondering how he finds them so reliably. pic.twitter.com/y4rH6g62qG
ജെഡിയുവിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിലാണ് തേജസ്വി യാദവ് പിന്നിലായത്. 2015ലും 2020ലും വിജയിച്ചത് രാഘോപുരിൽ നിന്നാണ്.
ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ജെഡിയു നേതാവ് അനന്ത് കുമാർ സിംഗ് മൊകാമ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
ആദ്യ ട്രെൻഡുകൾ പ്രകാരം, ആർജെഡി നേതാവും മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് രഘോപൂർ നിയമസഭാ സീറ്റിൽ പിന്നിലാണ്.
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചപ്രയിൽ ബിജെപി സ്ഥാനാർത്ഥി ഛോട്ടി കുമാരി 974 വോട്ടുകൾക്ക് മുന്നിലാണ്. ആർജെഡിയുടെ ശത്രുഘ്‌നൻ യാദവ് (ഖേസരി ലാൽ യാദവ്) ആണ് പിന്നിൽ.
ബിജെപിയുടെ പട്‌ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ നടക്കുകയാണ്.
എൻഡിഎ ഭരണം നേടിയാൽ അഞ്ചാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകും. 2005ലാണ് നിതീഷ് കുമാർ ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാകുന്നത്. ഇത്തവണയും വിജയിച്ചാൽ കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി അദ്ദേഹം മാറും.
കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം നിലവിൽ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
അലിനഗറിൽ ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി താക്കൂർ മുന്നേറുകയാണ്. എതിരാളിയായ ആർജെഡി സ്ഥാനാർത്ഥി ബിനോദ് മിശ്രയെക്കാൾ 1,826 വോട്ടുകൾ മുന്നിലാണിവർ.
ഏറ്റവും പുതിയ വിവരമനുസരിച്ച്, എൻഡിഎയുടെ ലീഡ് 160 കടന്നു. ഇന്ത്യ സഖ്യം 68 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. മറ്റുള്ളവർ അഞ്ച് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
എൻഡിഎ ഭരണം നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് ഓരോ റൗണ്ട് വോട്ടെണ്ണലും പുരോഗമിക്കുമ്പോൾ ലഭിക്കുന്ന സൂചന.
പാലിഗഞ്ചിൽ സിപിഐഎംഎൽ ലിബറേഷന്റെ സന്ദീപ് സൗരവ് ലീഡ് ചെയ്യുന്നു. എൽജെപിയുടെ സുനിൽ കുമാറാണ് ഇവിടെ പിന്നിൽ.
ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മഹുവയിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ എൽജെപിയുടെ (ആർവി) സഞ്ജയ് കുമാർ സിംഗ് ആണ് ലീഡ് ചെയ്യുന്നത്. നിലവിലെ എംഎൽഎ കൂടിയായ ആർജെഡി നേതാവ് മുകേഷ് കുമാർ ആണ് രണ്ടാം സ്ഥാനത്ത്.
ജയിലിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച ആർജെഡിയുടെ റിത് ലാൽ റോയി ആണ് ധനപുർ മണ്ഡലത്തിൽ മുന്നിൽ. ബിജെപിയുടെ റാം കൃപാൽ യാദവ് ആണ് ഇവിടെ പിന്നിൽ.
എൻഡിഎ വിജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |