
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ അർദ്ധവാർഷിക പരീക്ഷ (ക്രിസ്‌മസ് പരീക്ഷ) ഒറ്റഘട്ടമായി നടത്താൻ ആലോചന. ഹയർ സെക്കൻഡറി ഒഴികെയാണിത്. പരീക്ഷാ തീയതിക്കൊപ്പം ക്രിസ്‌മസ് അവധിയിലും മാറ്റംവരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാേഗത്തിൽ ധാരണയായി. വിദ്യാഭ്യാസ നിലവാര സമിതി (ക്യു.ഐ.പി) യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.
തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതൽ പരീക്ഷ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനം.23ന് പരീക്ഷകൾ പൂർത്തിയാക്കി അവധിക്കായി സ്‌കൂൾ അടയ്‌ക്കും.ജനുവരി 5നാകും തുറക്കുക. അങ്ങനെയെങ്കിൽ 12 ദിവസം അവധി ലഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂൾ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് അർദ്ധവാർഷിക പരീക്ഷ.എന്നാൽ ഡിസംബർ 9നും 11നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരീക്ഷ മാറ്റാൻ നിർബന്ധിതമായി.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്തുന്നതിനുള്ള സാദ്ധ്യത തേടിയിരുന്നു. എന്നാൽ ഇത് വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാകാൻ ഇടയുണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ ഒറ്റത്തവണയായി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |