
പവൻ വില 1,400 രൂപ ഉയർന്നു
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 1,400 രൂപ ഉയർന്ന് 93,120 രൂപയിലെത്തി. ഗ്രാമിന്റെ വില 175 രൂപ വർദ്ധിച്ച് 11,645 രൂപയിലെത്തി. സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്നലെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 80 ഡോളർ ഉയർന്ന് 4,136 ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 89 കടന്ന് താഴേക്ക് നീങ്ങിയതും ഇന്ത്യയിൽ വില വർദ്ധനയുടെ തോത് ഉയർത്തി.
ന്യൂയോർക്കിലെ ഫെഡ് പ്രസിഡന്റ് ജോൺ വില്യംസ് ഡിസംബറിൽ പലിശ കുറഞ്ഞേക്കുമെന്ന് സൂചിപ്പിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുക്കി. ഇതോടൊപ്പം റഷ്യയും അമേരിക്കയുമായി നയതന്ത്ര ബന്ധം പ്രതീക്ഷിച്ച തോതിൽ മെച്ചപ്പെടാത്തതും സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. സാമ്പത്തിക അനിശ്ചിതത്വ കാലയളവിൽ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |