
ന്യൂഡൽഹി: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയിലും എത്തിയത് വ്യോമ ഗതാഗതത്തെ പ്രതിസന്ധിയിലാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 52 സർവീസുകളെ ബാധിച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. മറ്റു ചില സർവീസുകൾ വൈകി.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് രൂപപ്പെട്ട ചാരവും പൊടിയും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ വിമാനങ്ങൾക്ക് ഭീഷണിയാണ്. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർദ്ധിക്കുന്നത് വിമാനങ്ങളുടെ എൻജിനുകളെ സാരമായി ബാധിക്കുമെന്നതു കൊണ്ടാണ് മുൻകരുതൽ.
15,000- 45,000 അടിവരെ ഉയരത്തിൽ മണിക്കൂറിൽ 100- 120 കിലോമീറ്റർവരെ വേഗത്തിലാണ് ചാരം നിറഞ്ഞ മേഘങ്ങൾ സഞ്ചരിക്കുന്നത്. ഇവ യെമൻ, ഒമാൻ വഴി അറബിക്കടൽ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ് മേഖലകളിൽ വ്യാപിച്ചു. ഇന്നലെ രാത്രിയോടെ വടക്കുകിഴക്കൻ ഇന്ത്യയ്ക്കു മുകളിലൂടെ ഹിമാലയം കടന്ന് ചൈനയുടെ ഭാഗത്തേക്ക് നീങ്ങിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ മേഘങ്ങൾ അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയിലൂടെ സഞ്ചരിക്കുന്നതിനാൽ കടന്നുപോകുന്ന പ്രദേശത്തെ കാലാവസ്ഥയെ ബാധിക്കില്ല. ഡൽഹിയിലെ വായുമലിനീകരണം കൂടുതൽ രൂക്ഷമാകാനുമിടയില്ല.
റദ്ദാക്കിയ സർവീസുകൾ
തിങ്കളാഴ്ചയും ഇന്നലെയുമായി എയർ ഇന്ത്യ റദ്ദാക്കിയത് 11 സർവീസുകൾ. നെവാർക്ക്-ഡൽഹി, ന്യൂയോർക്ക്-ഡൽഹി, ദുബായ്-ഹൈദരാബാദ്, ദോഹ-മുംബയ്, ദുബായ്-ചെന്നൈ, ദമാം-മുംബയ്, ദോഹ-ഡൽഹി, ചെന്നൈ-മുംബയ്, ഹൈദരാബാദ്-ഡൽഹി, മുംബയ്-ഹൈദരാബാദ്, മുംബയ്-കൊൽക്കത്ത. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആകാശ എയറിന്റെ എല്ലാ സർവീസുകളും റദ്ദാക്കി.
പൊട്ടിത്തെറിച്ചത്
12,000 വർഷത്തിനുശേഷം
12,000 വർഷങ്ങൾക്കുശേഷം, ഞായറാഴ്ച രാവിലെയാണ് ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ജനവാസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല. 1,617 അടിയാണ് ഹെയ്‌ലി ഗബ്ബിയുടെ ഉയരം. 14 കിലോമീറ്റർ ഉയരത്തിലേക്കാണ് ചാരവും പുകയും തെറിച്ചത്. ലാവ ഒഴുക്ക് കാര്യമായില്ല.
''ചാരം നിറഞ്ഞ മേഘങ്ങൾ പൂർണമായും ചൈനയിലേക്ക് നീങ്ങിക്കഴിഞ്ഞാൽ അതിന്റെ അവശിഷ്ടങ്ങളൊന്നും കടന്നുപോയ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ അവശേഷിക്കില്ല
-കാലാവസ്ഥാ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |