
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കുറ്റത്തിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൗഡീകോണത്തെ വീട്ടിലെത്തിച്ചു. ലാപ്‌ടോപ്പ് എടുക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ വീട്ടിലെത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് തെളിവെടുപ്പിനെത്തിച്ചപ്പോൾ രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോകൾ ചെയ്യുന്നത് നിർത്തണമെന്നാണ് എന്നോട് ആവശ്യപ്പെടുന്നത്. നിർത്തില്ല. രാഹുലിനെ അനുകൂലിച്ച് വീഡിയോ ചെയ്യുന്നത് ഞാൻ നിർത്തില്ല'- രാഹുൽ ഈശ്വർ പ്രതികരിച്ചു. ഇന്നലെ വെെകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. ഇന്നലെ വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ.ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |