
കുറ്റക്കാർ പൾസറും 5 കൂട്ടാളികളും
ശിക്ഷാ വിധി 12ന്
നിയമയുദ്ധം ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിനെ കുറ്റമുക്തനാക്കിയെങ്കിലും കേസ് തുടരും. കേരളത്തെ നടുക്കിയ കേസിൽ സിനിമാതാരം ദിലീപിനെതിരെചുമത്തിയ ക്രിമിനൽ ഗൂഢാലോചനയും മാനഭംഗത്തിന് ക്വട്ടേഷൻ നൽകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് വിധി.
20 വർഷം തടവു മുതൽ ഇരട്ട ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളിൽ നിന്നാണ് എട്ടാം പ്രതിയായ ദിലീപ് എന്ന ആലുവ പത്മസരോവരത്തിൽ പി. ഗോപാലകൃഷ്ണൻ-57 മോചിതനായതെന്ന് പൊതു നിരീക്ഷണമുണ്ട്.
അതിജീവിത പ്രതികരിക്കാൻ വിസമ്മതിച്ചു. പ്രോസിക്യൂഷൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് നിയമ മന്ത്രി പി.രാജീവ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച് പീഡനദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടിയിൽ എൻ.എസ്. സുനിൽകുമാർ (പൾസർ സുനി-37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച്. സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരെ ജാമ്യം റദ്ദാക്കി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ ബലാത്സംഗവും ഗൂഢാലോചനയുമടക്കം തെളിഞ്ഞു. ശിക്ഷ 12ന് വിധിക്കും.
ദിലീപിന് പുറമേ ഏഴാംപ്രതി കണ്ണൂർ ഇരിട്ടി പൂപ്പാലിയിൽ ചാർലി തോമസ്(51), ഒമ്പതാം പ്രതി കോഴഞ്ചരി സ്നേഹഭവനിൽ സനിൽകുമാർ (മേസ്ത്രി സനിൽ-49), രണ്ടാം കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ടിരുന്ന 15-ാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരത് നായർ (വി.ഐ.പി. ശരത്) എന്നിവരാണ് കുറ്റവിമുക്തരായത്. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. 85 ദിവസത്തിലധികം റിമാൻഡ് പ്രതിയായി ദിലീപ് ജയിലിൽ കഴിഞ്ഞു.
തെളിഞ്ഞ കുറ്റങ്ങൾ
കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീ കുറ്രങ്ങളാണ് തെളിഞ്ഞത്. പൾസർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കി. രണ്ടു മുതൽ ആറുവരെ പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടിയുണ്ട്.
കോടതി പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ സാഹചര്യത്തെളിവുകൾ മാത്രം.ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. അതിനാൽ ദിലീപിനെതിരെ ചുമത്തിയ കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ), തെളിവ് നശിപ്പിക്കൽ, മറച്ചുവയ്ക്കൽ എന്നിവയിൽ നിന്ന് സി. ആർ.പി .സി. 235-ാം വകുപ്പുപ്രകാരം ദിലീപിനെ കുറ്റമുക്തനാക്കുന്നു.
ഉയർന്ന മേലുദ്യോഗസ്ഥയും ഒരുസംഘം ക്രിമിനൽ പൊലീസുകാരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചനക്കേസ് ഉണ്ടാക്കിയത്.
-നടൻ ദിലീപ്
അപ്പീൽ നൽകും:
മി രാജീവ്
ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീൽ നൽകും. വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും ഡി.ജി.പിയുമായും പ്രോസിക്യൂഷനുമായും ചർച്ച ചെയ്തു. അപ്പീൽ നടപടികൾക്ക് പ്രോസിക്യൂഷന് നിർദ്ദേശം നൽകി. ഗൂഢാലോചന തെളിയിക്കുന്നതിലെ വീഴ്ച പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |