
കുന്നത്തൂർ: കുന്നത്തൂർ താലൂക്കിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (മുണ്ടിവീക്കം) രോഗം വ്യാപകമായി പടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലാണ് രോഗവ്യാപനം ശക്തമായിരിക്കുന്നത്. മറ്റ് കുട്ടികളിലേക്ക് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് താലൂക്കിലെ മിക്ക സർക്കാർ - സി.ബി.എസ്.ഇ സ്കൂളുകളും അവധി നൽകിയിരിക്കുകയാണ്.
പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിലാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. കവിളിന്റെ സമീപത്തുള്ള പരോട്ടിഡ് ഗ്രന്ഥികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഇത് കാരണം ചെറിയ കുട്ടികൾക്ക് ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാത്ത അവസ്ഥയുണ്ട്. രോഗം വ്യാപകമായിട്ടും വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യം ശക്തമാണ്.
രോഗപ്പകർച്ചയും ലക്ഷണങ്ങളും
മുണ്ടിനീരിന് കാരണക്കാർ മിക്സോ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു തരം വൈറസുകളാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്.
രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ തെറിക്കുന്ന ഉമിനീരിന്റെ കണങ്ങളിലൂടെ മറ്റൊരാളിലേക്ക് വേഗത്തിൽ പകരും. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർക്ക് വേഗത്തിൽ രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പും രോഗം ഭേദമായി രണ്ടാഴ്ച വരെയും രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്.
ഒരു തവണ ഈ രോഗം ബാധിച്ചാൽ വീണ്ടും വരാനുള്ള സാദ്ധ്യത കുറവാണെങ്കിലും, ഇത് ഉണ്ടാക്കുന്ന അസ്വസ്ഥതകളും പാർശ്വഫലങ്ങളും രോഗത്തെ ഗൗരവമുള്ളതാക്കുന്നു. അപൂർവ്വമായി നാഡീവ്യൂഹത്തെയും ഈ രോഗം ബാധിക്കുന്നതായി കണ്ടുവരുന്നു. രോഗബാധിതരുടെ രക്തം, മൂത്രം, മുലപ്പാൽ എന്നിവയിലും വൈറസ് കാണപ്പെടുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗബാധയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
രോഗിയുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കുക.
രോഗിയുടെ വസ്തുക്കൾ അണുവിമുക്തമാക്കുക.
വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |