SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.00 PM IST

വി.സി നിയമനം: സെർച്ച് കമ്മിറ്റിക്ക് ചെലവ് 31.20 ലക്ഷം

Increase Font Size Decrease Font Size Print Page
d

 സർവകലാശാലകൾ വഹിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിന്റെ സെർച്ച് കമ്മിറ്റിക്ക് ചെലവായത് 31.20ലക്ഷം. തുക സർവകലാശാലകൾ വഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. സുപ്രീംകോടതി നിയമിച്ച റിട്ട. ജഡ്ജി സുധാൻഷു ധൂലിയയാണ് സെർച്ച് കമ്മിറ്റി ചെയർമാൻ. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നാലുദിവസം സെർച്ച്‌ കമ്മിറ്റി യോഗം ചേർന്നു.

ജസ്റ്റിസ് ധൂലിയയ്ക്ക് സിറ്റിംഗ് ഫീസ് ഇനത്തിൽ 18 ലക്ഷവും കമ്മിറ്റി അംഗങ്ങളുടെ താമസത്തിനും ഭക്ഷണത്തിനുമായി അഞ്ചുലക്ഷവും യാത്ര പടിയായി രണ്ടുലക്ഷവും ഉൾപ്പെടെയാണ് 31.20ലക്ഷം രൂപ ചെലവായത്. രണ്ടുദിവസം ഓൺലൈൻ യോഗം ചേർന്നതിന് ആറുലക്ഷം രൂപ കൂടി സിറ്റിംഗ് ഫീസ് ഇനത്തിൽ ധൂലിയ കൈപ്പറ്റി. ബിസിനസ് ക്ലാസ് വിമാന സൗകര്യവും നൽകിയിരുന്നു. സെർച്ച്‌ കമ്മിറ്റിയിലെ അംഗങ്ങളായ ഐ.ഐ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീനിയർ പ്രൊഫസർമാർക്ക് 20,000 രൂപയാണ് സിറ്റിംഗ് ഫീസായി അനുവദിച്ചത്.

സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് എ.ഐ.സി.ടിക്ക് നൽകാൻ പിരിച്ചെടുത്ത തുകയിൽ നിന്ന് ചെലവ് തുക നൽകാനും സർവകലാശാലകൾ പണം നൽകുമ്പോൾ തിരികെ നൽകാനുമാണ് സർക്കാർ ഉത്തരവ്. മുൻകാലങ്ങളിൽ സെർച്ച്‌ കമ്മിറ്റി അംഗങ്ങൾക്ക് പരമാവധി 10,000 രൂപയാണ് ഓണറേറിയമായി നൽകിയിരുന്നത്. സെർച്ച് കമ്മിറ്റിയുടെ ചെലവ് സർക്കാർ വഹിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

 സെർച്ച് കമ്മിറ്റി വീണ്ടും

യോഗം വീണ്ടും ചേരും

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് സുപ്രീംകോടതി ആവശ്യപ്പെട്ട ഓരോ പേരുകൾ നൽകാൻ സെർച്ച് കമ്മിറ്റി വീണ്ടും യോഗം ചേരും. നാളെയാണ് സാദ്ധ്യത. ഏറ്റവും യോഗ്യതയുള്ള ഓരോരുത്തരെ ഒന്നാം പേരുകാരാക്കി പട്ടിക തയ്യാറാക്കണമെന്നും ബുധനാഴ്ചയ്ക്കകം കൈമാറണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY