SignIn
Kerala Kaumudi Online
Tuesday, 03 March 2026 6.24 AM IST

'നിയമത്തിനുമുന്നിൽ എല്ലാ പൗരൻമാരും തുല്യരല്ല, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു'; ആദ്യപ്രതികരണവുമായി അതിജീവിത

Increase Font Size Decrease Font Size Print Page

case

കൊച്ചി: നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച കേസിലെ വിധിയിൽ ആദ്യപ്രതികരണം രേഖപ്പെടുത്തി അതിജീവിത. വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിയമത്തിനുമുന്നിൽ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്നും നടി രേഖപ്പെടുത്തി. തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും നേരത്തെ കോടതിയിൽ നിന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

കേസിലെ ഒന്നാം പ്രതി തന്റെ പേഴ്സണൽ ഡ്രൈവറാണെന്ന് പറയുന്നവരോട്, അത് ശുദ്ധ നുണയാണെന്നും നടി കുറിച്ചു. 'അയാളുമായി യാതൊരു പരിചയവുമില്ല. വിധി പലരെയും നിരാശപ്പെടുത്തിയേക്കാം, എനിക്കതിൽ അത്ഭുതമില്ല, കു​റ്റാരോപിതരിൽ ഒരാളുടെ നേർക്ക് അന്വേഷണം വരുമ്പോൾ കേസ് വഴിമാറിപോകുന്നുവെന്ന് പ്രോസിക്യൂഷനും മനസിലാക്കിയിരുന്നു. കേസന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ച് പലതവണ ഞാൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. വിധി പറഞ്ഞ ജഡ്ജിയിൽ നിന്ന് കേസ് മാ​റ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു'- അതിജീവിത പോസ്റ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല, പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്ന് കുറയ്‌ക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷ വിധിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

കുറിപ്പിൽ പറയുന്നത്

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ. ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.

TAGS: SEXUAL ABUSE CASE, ACTRESS CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.