കടയ്ക്കൽ (കൊല്ലം): എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പൂജപ്പുര പുന്നയ്ക്കാമുകൾ ടി.സി 18/300 നെടുമ്പുറത്ത് വീട്ടിൽ ബിച്ചു ചന്ദ്രശേഖരൻ (38), സുഹൃത്ത് സതീഷ് (45) എന്നിവരാണ് മരിച്ചത്. ബിച്ചുവിന്റെ മകൻ ദേവപ്രകാശിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.15ന് നിലമേൽ വാഴോട്ടായിരുന്നു അപകടം.
കാറിൽ ഈ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. ബിച്ചുവാണ് കാറോടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു ദേവപ്രകാശ്. സതീഷ് പിൻസീറ്റിലും. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെയും സതീഷിനെയും പുറത്തെടുത്തു. എന്നാൽ ബിച്ചുവിനെ പുറത്തെടുക്കാനായില്ല. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സും ചടയമംഗലം പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നുപേരെയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിച്ചുവും സതീഷും മരിച്ചു.
ദേവപ്രകാശിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വാഹനങ്ങൾ മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |