
ബംഗളൂരു: അമേരിക്കൻ ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ എൻജിനിയറിംഗ് കമ്പനിയായ എൻകോറയെ 2.39 ബില്യൺ ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി സേവന ദാതാക്കളായ കോഫോർജ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇന്ത്യൻ ഐ.ടി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. 2018ൽ ഐ.ബി.എമ്മിൽ നിന്ന് 7 സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ 1.8 ബില്യൺ ഡോളറിന് (16,170 കോടി രൂപ)എച്ച്.സി.എൽ ടെക്‌നോളജീസ് സ്വന്തമാക്കിയ റെക്കോർഡാണ് ഇതോടെ വഴിമാറുന്നത്.
കാലിഫോർണിയ ആസ്ഥാനമായ എൻകോറയ്ക്ക് കഴിഞ്ഞ വർഷം 516 മില്യൺ ഡോളർ (4635 കോടി രൂപ) വരുമാനമുണ്ടായിരുന്നു. അഡ്വെന്റ് ഇന്റർനാഷണൽ, വാർബർഗ് പിൻകസ് എന്നീ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഈ ലയനത്തോടെ കോഫോർജിന്റെ ജീവനക്കാരുടെ എണ്ണത്തിൽ 9,200 പേർ കൂടി വർദ്ധിക്കും. നിലവിൽ 34,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
ഓഹരി കൈമാറ്റത്തിലൂടെയാണ് പ്രധാനമായും ഈ ഇടപാട് നടക്കുന്നത്. എൻകോറ ഓഹരി ഉടമകൾക്ക് 1.89 ബില്യൺ ഡോളർ (16,973 കോടി രൂപ)മൂല്യമുള്ള 9.38 കോടി ഓഹരികൾ കോഫോർജ് നൽകും. ഇടപാട് പൂർത്തിയാകുന്നതോടെ എൻകോറ നിക്ഷേപകർക്ക് കോഫോർജിൽ 20 ശതമാനം ഓഹരി പങ്കാളിത്തവും ബോർഡിൽ 2 ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |