
കൊച്ചി: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ പ്രതിയായ വിവാദ വ്യവസായി കൊല്ലം സ്വദേശി അനീഷ് ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. ഒളിവിലായിരുന്ന അനീഷിനെ കൊച്ചി പച്ചാളത്തുനിന്നാണ് അറസ്റ്റ് ചെയ്‌തത്. കേസിൽ നിന്ന് ഒഴിവാക്കാൻ രണ്ടു കോടി രൂപ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാർ കൈക്കൂലി ചോദിച്ചെന്ന അനീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു.
വിജിലൻസ് അന്വേഷണം മുന്നോട്ടുപോകുന്നില്ല എന്നുകാട്ടി അനീഷ് ബാബു ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അഴിമതി ആരോപണത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടാണ് അനീഷ് ബാബു ഹർജി നൽകിയത്.
തുടർച്ചയായി സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത അനീഷ് ബാബുവിനും അമ്മ അനിത ബാബുവിനുമെതിരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തി ഇ.ഡി നിയമനടപടി നേരത്തെ ആരംഭിച്ചിരുന്നു.
പത്തിലധികം തവണ സമൻസ് അയച്ചെങ്കിലും ഹാജരാവുകയോ രേഖകൾ ഹാജരാക്കുകയോ അനീഷ് ചെയ്‌തിരുന്നില്ല. കേരളത്തിൽ ആദ്യമായാണ് സമൻസ് അവഗണിച്ചതിന് ഇ.ഡി നടപടി സ്വീകരിക്കുന്നത്. സുപ്രീം കോടതിയും മുൻകൂർ ജാമ്യഹർജി തള്ളിയതോടെയാണിത്.
കള്ളപ്പണ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം ഇരുവർക്കുമെതിരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് മുഖേന ഇ.ഡി ഹർജി ഫയൽ ചെയ്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |