തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലയിൽ പ്രതികളുടെ അറസ്റ്റിന് ഉപതിരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതികളെ പിടികൂടിയതിനെ കെ.പി.സി.സി പ്രസിഡന്റ് എതിർത്തു എന്നത് അത്ഭുതകരമാണെന്നും പ്രതികൾക്കനുകൂലമായ നിലപാടെടുക്കാതെ പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു മുല്ലപ്പള്ളി ചെയ്യേണ്ടിയിരുന്നതെന്നും കോടിയേരി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പായതുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നത് വിചിത്രമായ നിലപാടാണ്.
പൊലീസ് അന്വേഷണം പൂർത്തീകരിച്ച് പ്രതിയാണെന്ന് കണ്ടെത്തുമ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്.
അപ്പോൾ ഉപതിരഞ്ഞെടുപ്പാണെന്നോ പൊതുതിരഞ്ഞെടുപ്പാണെന്നോ സാധാരണ ഗതിയിൽ പൊലീസ് നോക്കാറില്ല.
അറസ്റ്റ് ചെയ്യുന്നത് മാറ്റിവെച്ച് പ്രതി രക്ഷപെട്ടുപോയാൽ ആര് ഉത്തരവാദിത്വം പറയും. മുല്ലപ്പള്ളി പറയുന്നത് അഞ്ച് മാസം മുൻപേ അദ്ദേഹത്തിന് പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആ വിവരം പൊലീസിനെ അറിയിച്ചില്ല. കുന്നംകുളത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ യഥാർത്ഥ പ്രതികളെ 25 വർഷത്തിനുശേഷം കഴിഞ്ഞ ദിവസം പിടികൂടി. മുസ്ലീം തീവ്രവാദ സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഉപതിരഞ്ഞെടുപ്പായതുകൊണ്ട് അവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോയെന്നും കോടിയേരി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |