
തിരുവനന്തപുരം: പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിലാണ് പ്രഖ്യാപനം. സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപയും പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി. കൊച്ചിയിൽ കൾച്ചറൽ ഇൻക്യുബേറ്റർ വരുമെന്നും മന്ത്രി വ്യക്തമാക്കി.
വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി വകയിരുത്തിയിട്ടുണ്ട്. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്ക് 150 കോടി രൂപയും വകയിരുത്തി. ഗിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗിഗ് തൊഴിലാളികൾക്ക് ക്ഷേമനിധികളിൽ അംഗമാകുന്നതിനുള്ള സാഹര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗിഗ് ഹബുകൾക്കായി 20 കോടി രൂപയും നേറ്റിവിറ്റി കാർഡ് പദ്ധതിക്ക് 20 കോടി രൂപയും വകയിരുത്തി.
കുടുംബശ്രീ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗിന് 22.27 കോടി രൂപയും കെെത്തറി മേഖലയ്ക്ക് 50 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. കണ്ണൂരിൽ മൾട്ടി സെക്ടർ ലോജിസ്റ്റിക്സ് സെന്റർ സ്ഥാപിക്കുമെന്നും കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം വികസനത്തിന് 1000 കോടി രൂപയും വകയിരുത്തി. ഡിജിറ്റൽ സർവകലാശാലയ്ക്ക് 27.21 കോടിയും വകയിരുത്തി. കെ സ്‌പേസിന് 57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |