
ലണ്ടൻ: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തത്തിന് സമാനമായ സാങ്കേതിക പ്രശ്നം എയർ ഇന്ത്യയുടെ മറ്റൊരു ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇന്നലെ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലെത്തിയ എ.ഐ 132 വിമാനവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്.
കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ പൈലറ്റ് തകരാർ കണ്ടെത്തുകയായിരുന്നു. വിമാനം പരിശോധനയ്ക്കായി മാറ്റി. എപ്പോഴാണ് പ്രശ്നം കണ്ടെത്തിയതെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
ലണ്ടനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പേ പൈലറ്റ് എൻജിൻ സ്റ്റാർട്ട് ചെയ്ത് പരിശോധിക്കവെയാണ് തകരാർ കണ്ടെത്തിയതെന്ന് ഒരു എൻ.ജി.ഒ വെളിപ്പെടുത്തി. ഇടത് എൻജിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റൺ " പൊസിഷനിൽ നിലനിറുത്താൻ കഴിഞ്ഞില്ലെന്നും രണ്ടുതവണ ശ്രമിച്ചിട്ടും 'കട്ട് ഓഫ്" പൊസിഷനിലേക്ക് നീങ്ങിയെന്നും എൻ.ജി.ഒ ആരോപിച്ചു. ടേക്ക് ഓഫിന് പിന്നാലെ സ്വിച്ചുകൾ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയതാണ് അഹമ്മദാബാദ് ദുരന്തത്തിന് വഴിവച്ചത്.
# ഇന്ധന നിയന്ത്രണ
സ്വിച്ച് നിർണായകം
1. ഒരു എൻജിനിലേക്കുള്ള സ്വിച്ച് കട്ട് ഓഫ് ആയാൽ വിമാനം തകരില്ല. രണ്ടാം എൻജിനിന്റെ സഹായത്താൽ എമർജൻസി ലാൻഡിംഗ് നടത്താം.
2. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ച് ഒരേസമയം കട്ട് ഓഫ് ആയാൽ ഇന്ധന പ്രവാഹം വിച്ഛേദിക്കപ്പെടും. വിമാനം കുത്തനെ താഴേക്ക് പതിക്കും. അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണമായി കണ്ടെത്തിയത് ഇതാണ്.
# സ്വിച്ച് തനിയെ നീങ്ങി ?
സ്വിച്ചുകൾ തനിയെ നീങ്ങുന്നതിന്റെ കാരണം കുഴപ്പിക്കുന്നു. രണ്ടു എൻജിനുകൾക്കും വെവ്വേറെയാണ് സ്വിച്ചുകൾ. സ്ഥാനം മാറ്റാൻ പൈലറ്റ് കൈകൊണ്ട് മുകളിലേക്ക് ബലം കൊടുത്ത് ഉയർത്തണം. തുടർന്നാണ് പൊസിഷൻ മാറ്റുന്നത്. അഹമ്മദാബാദ് ദുരന്തത്തിൽ പൈലറ്റുമാർ തൊടുക പോലും ചെയ്യാതെയാണ് സ്വിച്ച് കട്ട് ഓഫ് ആയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |