
കാട്ടാക്കട: പൂവച്ചലിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് ചാരായം വിറ്റിരുന്നവർ എക്സൈസ് പിടിയിൽ.ആര്യനാട് എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ്, 11 ലിറ്റർ ചാരായവുമായി പ്രതികൾ പിടിയിലായത്.
ഡ്രൈഡേകളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വില്പന നടത്തിയിരുന്ന പ്രേം നവാസ്,പൊടിയൻ എന്നുവിളിക്കുന്ന പ്രദീപ് എന്നിവരാണ് പിടിയിലായത്.ഇവർ ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദീപ് ചാരായം വില്പന നടത്തുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് ആര്യനാട് എക്സൈസ് പ്രത്യേക ഷാഡോ സംഘം രൂപീകരിച്ച് ഇയാളെ ദിവസങ്ങളിലായി നിരീക്ഷിക്കുകയായിരുന്നു.
ഡ്രൈഡേ ആയ ഞായറാഴ്ച രാത്രി 8ഓടെ പൂവച്ചൽ ഹൈസ്‌കൂളിനു സമീപം റോഡരികിൽ വച്ചാണ് എക്സൈസ് സംഘം ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശവും ഓട്ടോറിക്ഷയിലുമായി 11 ലിറ്റർ ചാരായം, അരലിറ്റർ മിനറൽ വാട്ടർ കുപ്പികളിൽ നിറച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്നു.ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് ചാരായം എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇരുകാലുകളും ഇടത് കൈയും പോളിയോ ബാധിച്ച് തളർന്നയാളാണ് പൊടിയൻ എന്ന് വിളിക്കുന്ന പ്രദീപ്. ഇയാൾ അബ്‌കാരി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ശാരീക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നാസറുദീൻ,പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ,ശ്രീകാന്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്,അഖിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |