
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് ബദലായി റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയിൽ അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘട്ടത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ബഡ്ജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്.
ഘട്ടം ഘട്ടമായി കാസർകോട് വരെ പദ്ധതി പിന്നീട് നീട്ടുമെന്നാണ് വിവരം. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. തൂണുകളും വയഡക്ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നുപോകുന്ന നിർമാണ രീതിയാണ് പദ്ധതിയിൽ ഉപയോഗിക്കാൻ പോകുന്നത്.
ഡൽഹി–മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷനൽ ക്യാപ്പിറ്റൽ റീജിയണൽ ട്രാൻസ്പോർട്ട് കോർപറേഷനാണ് (എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിന് ഏജൻസിയെ കണ്ടെത്തിയിട്ടുണ്ട‌്. ജനസാന്ദ്രതയും പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |