
ന്യൂഡൽഹി: ഇറ്റാലിയൻ പ്രതിരോധ ഭീമനായ ലിയോനാർഡോയുമായി (അഗസ്റ്റ വെസ്റ്റ്‌ലാൻഡ്) ധാരണാപത്രത്തിൽ ഒപ്പുവച്ച് അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്. "ഇന്ത്യയിൽ പൂർണമായും സംയോജിത ഹെലികോപ്‌ടർ നിർമ്മാണ ആവാസവ്യവസ്ഥ"സ്ഥാപിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ കരാറെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഡൽഹി പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇന്ത്യൻ സായുധ സേനയുടെ ആവശ്യകതയാണ് കരാറിൽ കൂടുതലായും ശ്രദ്ധ ചെലുത്തുന്നത്. കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുൾപ്പെടുന്ന ഇന്ത്യൻ സായുധ സേനയ്ക്ക് ആകെ 1000ത്തിലധികം ഹെലികോപ്‌ടറുകൾ നിലവിൽ ആവശ്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിൽ 300ലധികം ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്‌ടറുകൾ, 300ലധികം മീഡിയം ലിഫ്റ്റ് ഹെലികോപ്‌ടറുകൾ, 100ലധികം ഇന്റർമീഡിയറ്റ് ഹെലികോപ്‌ടറുകൾ, 90ലധികം സമുദ്ര മൾട്ടി-റോൾ ഹെലികോപ്‌ടറുകൾ എന്നിവ ഉൾപ്പെടുന്നു. ഘട്ടം ഘട്ടമായുള്ള തദ്ദേശീയവത്കരണം, അറ്റകുറ്റപ്പണികൾ, സമഗ്ര പൈലറ്റ് പരിശീലനം എന്നിവയും കരാറിൽ പ്രതിപാദിക്കുന്നു.
ലിയോനാർഡോയുമായുള്ള കരാർ ഇന്ത്യയുടെ പ്രതിരോധ ഭാവിയെ മുൻനിർത്തിയുള്ള ഹെലികോപ്‌ടർ ആവാസവ്യവസ്ഥയിലേയ്ക്കുള്ള നിർണായക ചുവടുവയ്പ്പാണെന്ന് അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു. പ്രതിരോധ നിർമ്മാണത്തിൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ് കരാറെന്ന് ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |