
കണ്ണൂർ: പൊതുവേദിയിൽ അധിക്ഷേപ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ന്യായീകരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായി' യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്. 'കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പരാമർശത്തെയാണ് ശോഭാ സുരേന്ദ്രൻ ന്യായീകരിച്ചത്.
'സുരേഷ് ഗോപി പൊന്നുമോനെ എന്നാണ് വിളിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരാൾ ഏത് വാക്ക് ഉപയോഗിക്കുന്നുവെന്ന് കണക്കാക്കേണ്ടതില്ല. പ്രവർത്തിക്കുന്നുണ്ടോയെന്ന് നോക്കിയാൽ മതി'- എന്നാണ് മാദ്ധ്യമങ്ങളോട് ശോഭാ സുരേന്ദ്രൻ വിശദീകരിച്ചത്.
'ഇന്ന് രാജ്യം എന്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്. വീ ഡോണ്ട് ടേക്ക് കറൻസി... എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്നനിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതി' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |