SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.42 PM IST

ഗെയിം സീരീസുകളിൽ ജീവിക്കുന്ന കുട്ടികൾ

Increase Font Size Decrease Font Size Print Page
s

സ്വന്തം വീട്ടിൽ അച്ഛനമ്മമാർക്കൊപ്പം താമസിക്കുമ്പോഴും ഏകാന്തതയുടെ തുരുത്തുകൾ സൃഷ്ടിച്ച് സ്വപ്നലോകത്ത് അഭയമന്വേഷിക്കുന്ന കുട്ടികളുടെ അപകടകരമായ മനോനില വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ഫ്ളാറ്റിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം. കൊറിയൻ ഓൺലൈൻ ഗെയിം സീരീസുകൾക്ക് അടിമകളായിക്കഴിഞ്ഞിരുന്ന കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ മനംനൊന്തായിരുന്നു, ആ മൂന്ന് പെൺകുരുന്നുകളുടെ ആത്മഹത്യ. 'ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ട ഗെയിം ആണ് നിങ്ങൾ തടഞ്ഞതെന്ന് മനസിലായില്ലേ? സോറി, പപ്പാ..."എന്ന് ആത്മഹത്യാ കുറിപ്പിൽ അവരെഴുതിയ വാചകം, ജീവിതത്തിന്റെ തിരക്കുകളിൽ സ്വന്തം കുഞ്ഞുങ്ങളുടെ ജീവിതം കൂടി മറന്നുപോകുന്ന എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പായി മാറുകയാണ്.

പരസ്പരം കൊറിയൻ പേരുകൾ വിളിക്കുകയും, കൊറിയൻ രാജകുമാരിമാരാണ് തങ്ങളെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ആ സഹോദരിമാരിൽ മൂത്തവളായ നിഷികയ്ക്കു പോലും പതിനാറു വയസേയുള്ളൂ. അനുജത്തി പ്രാചിക്ക് പതിന്നാലും, ഇളയ കുട്ടി പഖിക്ക് പന്ത്രണ്ടും വയസ്. കൊവിഡ് കാലത്തിനു ശേഷം സ്കൂളിൽപ്പോലും പോകാതെ വീട്ടിൽത്തന്നെ തുടർന്ന മൂവരും പൂർണമായും മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നുവെന്ന് വ്യക്തം. പിതാവിന് വലിയ കടമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അത്തരം കുടുംബ പ്രാരബ്ദ്ധങ്ങളൊന്നും ഇവരുടെ ആത്മഹത്യയ്ക്ക് പ്രേരണയായിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. അച്ഛനമ്മമാരാകട്ടെ, സ്വന്തം വീട്ടിൽ ഈ മൂന്ന് പെൺകുട്ടികൾ കൊറിയൻ സ്വപ്നലോകത്തായിരുന്നത് തീരെ ശ്രദ്ധിച്ചുമില്ല. ഒടുവിൽ, പത്തുദിവസം മുമ്പാണത്രേ പിതാവ് ഇവരുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിയത്. അതാകട്ടെ, ആ കുട്ടികളെ സംബന്ധിച്ച് അവരുടെ സ്വന്തം ലോകം തകർക്കുന്നതിന് തുല്യമായിരുന്നു താനും!

വീട്ടിൽ സ്നേഹവും കരുതലും അന്യമാകുന്ന കുട്ടികൾ അവരുടേതായ ലോകം സ്വയം കണ്ടെത്തുകയും, പൂർണമായും അതിൽ ജീവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. നമുക്ക് നിസാരമെന്നു തോന്നാമെങ്കിലും, ആ ലോകമാണ് ജീവിച്ചിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതു പോലും. ഗാസിയാബാദിലെ ഭാരത് സിറ്റി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഈ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷാലിമാർ ഗാർഡൻ പൊലീസ് അന്വേഷിച്ചു വരുന്നതേയുള്ളൂ. രണ്ടുവർഷത്തിലധികമായി കുട്ടികൾ സ്കൂളിൽ പോകാതിരുന്നതിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ഒരുകാര്യം ഉറപ്പാണ്: അച്ഛനമ്മമാരുടെ സ്നേഹവും ശ്രദ്ധയും കിട്ടാതായപ്പോഴാണ് ഈ സഹോദരങ്ങൾ മൊബൈൽ ഗെയിമുകളിൽ ആഹ്ളാദം കണ്ടെത്താൻ തുടങ്ങിയതും, പതിയെപ്പതിയെ പൂർണമായും അതിന് അടിമപ്പെട്ടതും. മുഴുവൻ സമയവും ഗെയിമുകളിൽ മുഴുകുക മാത്രമല്ല, അതിലെ കഥാപാത്രങ്ങളായി സ്വയം സങ്കല്പിക്കുകയും, അന്യോന്യം അത്തരത്തിൽ പെരുമാറുകയും ചെയ്തുവെന്നത് അമ്പരപ്പോടെയേ നമുക്ക് വായിച്ചറിയാനാകൂ.

കുട്ടികളുടെ ഗെയിമുകളിൽ ഏറ്റവും പ്രചാരമേറിയവയാണ് കൊറിയൻ സീരീസുകൾ. ഇത്തരം ഗെയിമുകൾ പതിവായി ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലും അധികമാണെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കുന്നുണ്ട്. പക്ഷേ, കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകാനിടയുള്ള കാഴ്ചാ പ്രശ്നത്തെക്കുറിച്ചും, മറ്റ് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മാത്രമേ നമ്മൾ ഇത്രകാലവും വേവലാതിപ്പെട്ടിരുന്നുള്ളൂ. വീര്യമേറിയ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കാര്യത്തിലെന്നതു പോലെ, അവ ലഭിക്കാതിരിക്കുമ്പോൾ ആത്മഹത്യയിൽ അഭയം തേടിപ്പോകുന്ന തരത്തിൽ അപകടകരമാണ് ഇവയെന്ന് ഞെട്ടലോടെ നമ്മൾ മനസിലാക്കുന്നു. സ്വന്തം വീട്ടിൽ കുട്ടികൾ എങ്ങനെ ജീവിക്കുന്നുവെന്ന് ശ്രദ്ധിക്കാനും, അവരെ സ്നേഹിക്കാനും പരിഗണിക്കാനും സംസാരിക്കാനും സമയം കണ്ടെത്താത്ത എല്ലാ അച്ഛനമ്മമാരുടെയും ജാഗ്രതയിലേക്ക് ആ മൂന്ന് പെൺകുരുന്നുകളുടെ ആത്മഹത്യാ കുറിപ്പ് ചേർത്തുവയ്ക്കുന്നു. നിങ്ങളാകണം, അവരുടെ അഭയം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.