
വിവാഹ അഭ്യര്‍ത്ഥനയുമായി പിന്നാലെ കൂടിയയാള്‍ക്കെതിരെ പരാതിയുമായി ലെസ്ബിയന്‍ പങ്കാളികളായ ആദിലയും നൂറയും. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. സ്വവര്‍ഗാനുരാഗികളായതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവും തങ്ങള്‍ക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് മുമ്പ് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരേയും ഒരുമിച്ച് വിവാഹംകഴിക്കണമെന്ന ആവശ്യവുമായി പിന്തുടര്‍ന്ന് ആള്‍ക്കെതിരെയാണ് പരാതിയുമായി ഇരുവരും രംഗത്ത് വന്നിരിക്കുന്നത്.
2024 മുതല്‍ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ഈ വ്യക്തി അവിടെയും പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെന്ന് ഇരുവരും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മെസേജ് അയക്കാന്‍ തുടങ്ങിയത്. രണ്ട് പേരെയും ഒരുമിച്ച് വിവാഹം കഴിക്കണം എന്നതാണ് ആവശ്യം. ആദ്യമൊക്കെ ഇത്തരം മെസേജുകള്‍ ഒഴിവാക്കുകയായിരുന്നു പതിവെന്നും ഇരുവരും പറയുന്നു.
ബിഗ്‌ബോസിലേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവിടെ എത്തി ഇരുവരുടേയും കാര്യങ്ങള്‍ തിരക്കിയ ഇയാള്‍ മറ്റൊരാളോട് തങ്ങളുടെ മേല്‍വിലാസം തിരക്കിയെന്നും ഇരുവരും വെളിപ്പെടുത്തി. ബിഗ്ബോസ് കഴിഞ്ഞശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ വന്നപ്പോള്‍ അവിടെയും എത്തി. അതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |