
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തുയെന്നതിന്റെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെയായിരുന്നു വിമർശം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ പ്രതികരിച്ചത്. പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്നും ഇറക്കിയതും സഖാക്കളാണെന്നും രാഹുൽ ആരോപിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ശ്രീ അടൂർ പ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവത്രെ. ആയിക്കോട്ടെ, ഒരു അന്വേഷണ ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാം. പക്ഷേ എന്താണ് എസ്ഐടി അന്വേഷിക്കുന്ന ഇവിടുത്തെ offence? പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നുള്ളതാണോ? അതോ ഈ ക്രിമിനൽ കേസിൽ പ്രതിയാകും മുൻപ് ആർക്കൊക്കെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ട് എന്ന് ആണോ?
ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് എസ്ഐടി ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിന്റെ അഡ്രസ് എസ്ഐടിക്ക് അറിയില്ല എന്നാണോ? എസ്ഐടി അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ പറ്റിയാണ് എന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുത്. ആ സ്വർണ്ണക്കൊള്ളയിൽ ശ്രീ അടൂർ പ്രകാശിന് എന്ത് ബന്ധം ആണ് ഉള്ളത്? ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയത് 2019 മുതലാണ്.
ശ്രീ അടൂർ പ്രകാശ് 2019 തൊട്ട് സർക്കാരിന്റെ ഭാഗം അല്ലാത്ത പ്രതിപക്ഷ MP മാത്രമാണ്. അങ്ങനെ ഒരു പ്രതിപക്ഷ MP ക്ക് സർക്കാർ ആസൂത്രിതമായി നടത്തിയ ഒരു സ്വർണ്ണക്കൊള്ളയിൽ എന്ത് ബന്ധമാണ് ഉള്ളത്? അതോ ഒരു പ്രതിപക്ഷ MP ക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ പറ്റുന്നത്ര കഴിവുകെട്ടവരാണോ ഈ ഭരണകൂടം?
അപ്പോൾ കാര്യം അതൊന്നുമല്ല, ശബരിമലയിലെ അയ്യപ്പന്റെ പൊന്നുവരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്റെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാൻ പറ്റുമോ എന്ന് ഉള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവർ നടത്തുന്നത്. ശ്രീ വിജയനും വിജയൻ സേനയും വിജയൻ സ്തുതിപാടകരായ ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകരും എത്ര ഓവർ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നതിനേക്കാൾ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും. ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം. പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്നും ഇറക്കിയതും സഖാക്കളാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |