
ആലപ്പുഴ: സ്‌കൂൾ കുട്ടികളുടെ സുരക്ഷയ്‌ക്കും ലഹരി വില്പനയും ഉപയോഗവും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും രൂപീകരിച്ച സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (എസ്.പി.ജി) സംസ്ഥാന വ്യാപകമാക്കും. കൊച്ചിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതിന് പിന്നാലെയാണ് നടപടി.
സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയെ തുടർന്നുള്ള സർക്കാർ തീരുമാനം പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് നടപ്പാക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ ചെയർമാനും അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറുമായാണ് ഗ്രൂപ്പ് രൂപീകരിക്കുക. പി.ടി.എ പ്രസിഡന്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രതിനിധി, എസ്.എം.സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി, അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരാണ് മറ്റംഗങ്ങൾ.
ലഹരി വ്യാപനം തടയുന്നതിനൊപ്പം കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യം. അദ്ധ്യാപകരുൾപ്പെടെ കുട്ടികളെ ഇരകളാക്കുന്നതും സ്‌കൂൾ പരിസരങ്ങളിൽ ലഹരി ഇടപാട് കൂടുന്നതും ചൂണ്ടിക്കാട്ടിയാണ് എസ്.പി.ജി രൂപീകരിക്കാൻ ഡി.ജി.പി ശുപാർശ സമർപ്പിച്ചത്.
വിദ്യാർത്ഥി സുരക്ഷ പ്രധാനം
സ്‌കൂൾ പരിസരത്തെ ഗതാഗത സുരക്ഷ
ക്ലാസും പരിസരവും പഠനാനുകൂലവും അപകടരഹിതവുമാക്കൽ
ക്ലാസിൽ കയറാത്തതും അലഞ്ഞുതിരിയുന്നതും ഒഴിവാക്കൽ
നിയമവിരുദ്ധർ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതു നിരീക്ഷിക്കൽ
'സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികളുടെ സുരക്ഷാകാര്യങ്ങളിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളാൻ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
- ഡയറക്ടറേറ്റ്, പൊതു വിദ്യാഭ്യാസ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |