
കൊച്ചി: പെരുമ്പാവൂരിൽ എച്ച്ഐവി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 15 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.
നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.
എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരിൽ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.
അതേസമയം, അടുത്തിടെ പുറത്ത് വന്ന ചില കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലെ എച്ച്‌ഐവി ബാധിതരില്‍ നല്ലൊരു പങ്കും യുവാക്കളാണെന്നാണ്. 2024-25ലെ കണക്ക് അനുസരിച്ച് 14 ശതമാനം രോഗികളും 19നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. 1213 പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 197പേര്‍ ഈ പ്രായപരിധിയില്‍പ്പെട്ടവരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |