
തിരുവനന്തപുരം: വ്യവസായ പ്രമുഖനായ രവി പിള്ളയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഡോ. രവിപിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കോളർഷിപ്പ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ വ്യവസായ പ്രമുഖനായിട്ടും പൊതുസമൂഹത്തിന്റെ ഭാഗമാക്കി ഈ സംരംഭം നടപ്പിലാക്കുന്നത് നാടിനോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ തെളിവാണ്.
ജനക്ഷേമം മുൻനിറുത്തിയുള്ള നിരവധി ഇടപെടലുകൾ രവി പിള്ള നടത്തിയിട്ടുണ്ടെന്നും ഈ സ്‌കോളർഷിപ്പ് നാടിന് വലിയ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗം ഇന്ന് രാജ്യത്തിന് മാതൃകയാണ്. എന്നാൽ, എല്ലാക്കാലവും സാഹചര്യം ഇത്തരത്തിലായിരുന്നില്ല. വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ട ഇരുണ്ട കാലഘട്ടം സംസ്ഥാനത്തിന് ഉണ്ടായിരുന്നു. സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ നവോത്ഥാന നായകരും ദേശീയപുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ ഐക്യകേരളം രൂപപ്പെട്ടത്.
ആദ്യ തിരഞ്ഞെടുപ്പിനു ശേഷം ഇ.എം.എസ് നയിച്ച സർക്കാർ അപ്പർ പ്രൈമറി തലത്തിൽവരെ ഫീസ് ഒഴിവാക്കി വിദ്യാഭ്യാസം സൗജന്യമാക്കി. 1967ലെ രണ്ടാം ഇ.എം.എസ് സർക്കാർ സെക്കൻഡറി വിദ്യാഭ്യാസവും സൗജന്യമാക്കിയതും, തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലും സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തിയതും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കി.
എന്നാൽ, സംസ്ഥാനത്തെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകാൻ ചില ശക്തികൾ സമ്മർദ്ദം ചെലുത്തുകയാണ്. വിദ്വേഷത്തിന്റെയും പകയുടെയും വിത്തുകൾ പാകാനാണ് ഇക്കൂട്ടരുടെ ശ്രമം. നാടിന്റെ വളർച്ചയ്ക്ക് ഭീഷണിയാവുന്ന ഇത്തരം പ്രവണതകൾ വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |