
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിപ്പിച്ച സ്‌പാ കോർപ്പറേഷൻ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സ്‌പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിലെന്ന വിവരത്തെതുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്.
ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഷൈൻ ലാലിന്റെ പിതാവ് പാങ്ങോട് സ്വദേശി എസ് മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസൻസ്. എന്നാൽ പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും മറ്റൊരാൾക്ക് സ്ഥാപനം മാസങ്ങൾക്കുമുൻപ് കൈമാറിയിരുന്നതായി ഷൈൻ ലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയാളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഷൈൻ ലാൽ അറിയിച്ചു.
സംഭവത്തിൽ പാർട്ടി തന്നോട് ഒദ്യാേഗിക വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണം അറിഞ്ഞില്ലെന്നും ഷൈൻ പറഞ്ഞു. സംഘടനാപരമായ യാത്രയിലാണ് താനെന്നും സ്ഥാപനം ലൈസൻസിന് അപേക്ഷിച്ചിട്ട് കാലങ്ങളായി കിട്ടിയിരുന്നില്ലെന്നും പിന്നീട് ആരംഭിച്ചപ്പോഴും ലാഭത്തിലല്ലാത്തതുകൊണ്ട് മറ്റൊരാൾക്ക് കൈമാറിയെന്നും ഷൈൻ വ്യക്തമാക്കി.
തിരുവല്ലയിൽ സ്‌പായിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന നാടിനെ നടുക്കിയ സംഭവം പുറത്തുവന്നതിനുപിന്നാലെയാണ് തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള സ്‌പാകളിൽ കർശന പരിശോധനകൾ ആരംഭിച്ചത്. തിരുവനന്തപുരം കോർപറേഷനും സിറ്റി പൊലീസും സംയുക്തമായാണ് നീക്കങ്ങൾ നടത്തുന്നതെന്ന് മേയർ വി വി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |