
ആലപ്പുഴ: എസ് ഡി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചയിൽ പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ പ്രഭാകരൻ നായർ. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
മൂല്യനിർണയം തുടങ്ങിയപ്പോൾ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് കണ്ടെത്തിയിരുന്നുവെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. വിവരം സർവകലാശാലയെ അറിയിക്കുകയും ചെയ്തു. തുടർനടപടികൾ സ്വീകരിക്കേണ്ടത് സർവകലാശാലയാണെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകിയതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് എസ്‌എഫ്‌ഐ കോളേജിൽ സമരം നടത്തിയത്.
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നൽകുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി നാലുമുതൽ ഫലം വന്നുതുടങ്ങി. എന്നാൽ ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. അദ്ധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. കോഡ് മാറിയതോടെ സർവകലാശാല പരീക്ഷാഫലം തടയുകയായിരുന്നു. ഇതോടെയാണ് പിഴവുണ്ടായതായി കണ്ടെത്തിയത്. പിന്നാലെ കോളേജ് അധികൃതരുടെ പിഴവിനെത്തുടർന്ന് പരീക്ഷാഫലം സർവകലാശാല തടഞ്ഞതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |