SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

പരീക്ഷാപ്പേടി വേണ്ട; 'ചിരി'യിലൂടെ കൂളാകാം

Increase Font Size Decrease Font Size Print Page

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള പൊലീസ് ആവിഷ്ക്കരിച്ച ഏകീകൃത ഹെൽപ്പ് ഡെസ്ക്ക് പദ്ധതിയായ 'ചിരി'യിലേക്ക് എത്തുന്ന ജില്ലയിൽ നിന്നുള്ള കോളുകളും വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 64 പേരാണ് ജില്ലയിൽ നിന്ന് വിളിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പദ്ധതിയിലേക്ക് വിളിച്ചതും മലപ്പുറം ജില്ലയിൽ നിന്നാണ്. മനശാസ്ത്രജ്ഞർ, സൈക്യാട്രിസ്റ്റുകൾ, ചൈൽഡ് മെന്റർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവരുടെ സഹായത്തോടെ ഫോണിലൂടെയും നേരിട്ടും സൗജന്യ കൗൺസലിംഗ് നൽകുന്ന പദ്ധതിയാണിത്.

ഇതിൽ 20 പേർ ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ട പ്രശ്നം പറയാനാണ് വിളിച്ചത്. പഠന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മൂന്ന്, കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒന്ന്, മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട് നാല്, 28 ഡിസ്ട്രസ് കോളുകളും ഉൾപ്പെടുന്നു.
കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സേവനം ലഭ്യമാക്കും. കൊവിഡ് സമയത്ത് പഠനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ 2020 ജൂലായിലാണ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്തെ ചിൽഡ്രൻ ആൻഡ് പൊലീസ് ഹൗസ് കേന്ദ്രത്തിലാണ് സെന്ററിന്റെ പ്രവർത്തനം. കോൾ വിവരങ്ങൾ അതാത് ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ നിന്നും ചിരി പദ്ധതിയിലേക്ക് വിളിച്ചത് 1,055 പേരാണ്. ഇതിൽ 168 പേർ ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ടായിരുന്നു വിളിച്ചത്. മാനസിക സമ്മർദ്ദം കാരണം 47, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ 64, കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് 23 പേരും ഉൾപ്പെടുന്നുണ്ട്.

ഈ വർഷം ആകെ കോളുകൾ - 64

ഡിജിറ്റൽ അഡിക്ഷൻ- 20

പഠന പ്രശ്നം - മൂന്ന്

കുടുംബ പ്രശ്നം- ഒന്ന്

മാനസിക സമ്മർദ്ദം - നാല്

ഡിസ്ട്രസ് കോൾ - 28

കുട്ടികളുടെ ചിരി മായാതിരിക്കാൻ ആർക്കും ചിരിയിലേക്ക് വിളിക്കാം. തൊട്ടപ്പുറത്ത് കൂട്ടുകാരായി സംസാരിക്കാൻ വിദഗ്ദ്ധരായവരുടെ സേവനം ലഭ്യമാണ്. മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച് പരിഹാരം കണ്ടെത്താൻ പദ്ധതി വഴി സാധിക്കും. പരീക്ഷ അടുത്തിരിക്കെ പരീക്ഷാപ്പേടി ഉള്ളവരും ഡിപ്രഷൻ അനുഭവിക്കുന്നവരും ചിരിയിൽ വിളിച്ച് പരിഹാരം തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

പി.ബിജുരാജ്, അഡീഷൻ സൂപ്രണ്ട് ഒഫ് പൊലീസ്, സോഷ്യൽ പൊലീസിംഗ് ജില്ലാ നോഡൽ ഓഫീസർ മലപ്പുറം

വിളിക്കേണ്ട നമ്പർ - 9497900200

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY