
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തിലൂടെ നേടിയെടുത്ത നിര്‍ദ്ദിഷ്ട കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതി പെരുവഴിയില്‍. സംസ്ഥാനത്ത് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതും ദേശീയപാതയുടെ പലസ്ഥലങ്ങളിലും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതുമാണ് കാരണം. പാലക്കാട്ട് 1152 ഏക്കര്‍ ഭൂമി ഏറ്റെടുത്തെങ്കിലും മറ്റിടങ്ങളില്‍ വൈകുകയാണ്.
ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി, പരമ്പരാഗത വ്യവസായം എന്നിവ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളാണ് കേരളഭാഗത്ത് ലക്ഷ്യമിട്ടിരുന്നത്. രണ്ട് സംയോജിത നിര്‍മ്മാണ ക്ലസ്റ്ററുകളില്‍ ഒന്ന് പാലക്കാട് കേന്ദ്രീകരിച്ചാണ്. ആലുവ അയ്യമ്പുഴയില്‍ ഗ്ലോബല്‍ സിറ്റിയും വിഭാവനം ചെയ്തിരുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റര്‍ നീളത്തിലാണ് സംയോജിത ക്ലസ്റ്റര്‍. തൃശൂരിലെ വ്യവസായ ഇടനാഴിയുടെ ഭാഗമായി ക്ലസ്റ്റര്‍ പാര്‍ക്കും വിഭാവനം ചെയ്തിരുന്നു.
ബംഗളൂരു- ചെന്നൈ വ്യവസായ ഇടനാഴി തമിഴ്നാടിന്റെ കടുംപിടിത്തത്തിലൂടെയാണ് കോയമ്പത്തൂരിലെത്തിച്ചത്. അവിടെനിന്ന് പാലക്കാട് വഴി കൊച്ചിയിലേക്ക് പദ്ധതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് 2019ലാണ് അനുമതി നല്‍കിയത്.
ഭക്ഷ്യസംസ്‌കരണം മുതല്‍ ഐ.ടി വ്യവസായം വരെ
1.കൊച്ചി മുതല്‍ പാലക്കാട് വരെയാണ് വ്യവസായ ക്ലസ്റ്ററുകള്‍ പദ്ധതിയിട്ടിരുന്നത്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശേരി സെന്‍ട്രല്‍, പുതുശേരി വെസ്റ്റ്, എറണാകുളം ജില്ലയില്‍ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലാണ് പദ്ധതികള്‍
2.ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എന്‍ജിനിയറിംഗ് ജൂവലറി, പ്ലാസ്റ്റിക്കിന്റെയും ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനം, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയവയാണ് പാലക്കാട്ടെ പദ്ധതി. ഇക്വിറ്റി, ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ്, ഹോട്ടലുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവ അയ്യമ്പുഴയിലും
3.സ്വകാര്യ മേഖലയില്‍ നിന്ന് പതിനായിരംകോടി നിക്ഷേപവും പതിനായിരം പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍
1,152 ഏക്കര്‍ - പാലക്കാട്ട് കണ്ണമ്പ്ര, ഉഴലപ്പതി, പുതുശേരി എന്നിവിടങ്ങളിലായി ഏറ്റെടുത്ത ഭൂമി
1,194 കോടി - ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുടക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |