
പോംഗ്യാംഗ്: കിം രാജവംശത്തിന്റെ അടുത്ത ഭരണാധികാരിയായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകൾ ഉന്നിന്റെ മകൾ കിം ജുയെ തിരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശരിയാണെങ്കിൽ അധികാരത്തിനായി കുടുംബത്തിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
ജുയെയ്ക്ക് അധികാരം കൈമാറുന്നത് എളുപ്പമായിരിക്കില്ലെന്നാണ് യുകെയിലെ ദക്ഷിണ കൊറിയൻ അംബാസിഡർ റാഹ് ജോങ് യിൽ ചൂണ്ടിക്കാട്ടുന്നത്. കിം ജോങ് ഉന്നിന്റെ സഹോദരി 38കാരിയായ കിം യോ ജോങും സിംഹാസനത്തിൽ കണ്ണുവച്ചിട്ടുണ്ട്. ഉത്തര കൊറിയയിൽ രണ്ടാമത്തെ ശക്തയായ വ്യക്തിയായാണ് കിം യോ ജോങിനെ കണക്കാക്കുന്നത്. രാജ്യത്തെ സൈനിക കാര്യങ്ങളിലും ഭരണനിർവഹണത്തിലും ഇവർ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. എന്തിലെങ്കിലും കണ്ണുവച്ചാൽ നേടിയെടുക്കുമെന്ന സ്വഭാവമാണ് കിം യോ ജോങ്ങിന്റേതെന്നും ദക്ഷിണ കൊറിയൻ അംബാസിഡർ വ്യക്തമാക്കി.
ഫെബ്രുവരി അവസാനം നടക്കുന്ന ഉത്തര കൊറിയൻ പാർട്ടി കോൺഗ്രസിൽ പിൻഗാമിയെ കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചു വർഷത്തിലൊരിക്കൽ ഉത്തരകൊറിയയിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയാണ് പാർട്ടി കോൺഗ്രസ്.
നിലവിൽ 13 വയസുണ്ടെന്ന് കരുതുന്ന കിം ജു എ സെപ്തംബറിൽ കിം ജോങ് ഉൻ നടത്തിയ ചൈന സന്ദർശനത്തിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. കിം ജോങ് ഉന്നിന്റെയും റി സോൾ ജുവിന്റെയും ഏകമകളാണ് ജു എയെന്നാണ് നിഗമനം. എന്നാൽ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടെന്നും നടുവിലത്തെയാളാണ് ജു എയെന്നും റിപ്പോർട്ടുകളുണ്ട്.
2013ൽ അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ ഡെന്നിസ് റോഡ്മാൻ പ്യോംഗ്യാംഗ് സന്ദർശിച്ചപ്പോഴാണ് അന്താരാഷ്ട്ര സമൂഹം കിം ജു എയെക്കുറിച്ച് ആദ്യമായി അറിയുന്നത്. റോഡ്മാൻ ദി ഗാർഡിയനോട് പറഞ്ഞ വാക്കുകളായിരുന്നു ഇതിനാധാരം. "ഞാൻ അവരുടെ കുഞ്ഞ് ജു എയെ കൈകളിലെടുത്തു. കിമ്മിന്റെ ഭാര്യയുമായി സംസാരിച്ചു'- എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
2022ലാണ് കിം ജു എയെ ആദ്യമായി ലോകം തിരിച്ചറിയുന്നത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരിശോധിക്കുന്ന പിതാവിന്റെ കൈ പിടിച്ച് നടക്കുന്ന ജു എയുടെ ദൃശ്യങ്ങൾ ഉത്തരകൊറിയൻ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്. ചൈനയാത്രയിൽ ബീജിംഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രത്യേക കവചിത ട്രെയിനിൽ പിതാവിനൊപ്പം ഇറങ്ങുന്ന ജു എയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കിം കുടുംബത്തിൽ പിൻഗാമികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇപ്പോഴും പുറംലോകത്തിന് വ്യക്തമല്ല. യഥാർത്ഥ കിരീടാവകാശികളെക്കുറിച്ച് പുറംലോകമറിയാതിരിക്കാനാണ് ഇത് രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് വിലയിരുത്തൽ. കിമ്മിന്റെ മറ്റ് മക്കളിൽ ഒരാളാകാം അടുത്ത ഏകാധിപതിയെന്നും അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കിം ജു എയെ പൊതുമദ്ധ്യത്തിൽ കൊണ്ടുവന്നതെന്നും നിഗമനങ്ങളുണ്ട്.
ഉത്തരകൊറിയയിലെ അധികാര കൈമാറ്റങ്ങൾ മുൻകാലങ്ങളിൽ അനായാസ പ്രക്രിയകളായിരുന്നില്ല. 2011 ഡിസംബറിൽ കിം തന്റെ പിതാവിൽ നിന്ന് അധികാരമേറ്റപ്പോൾ രാജ്യദ്രോഹക്കുറ്റം ചുമത്തി അമ്മാവൻ ജാങ് സോങ് തായ്ക്കിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് വധിക്കുകയും ചെയ്തു.
രാജ്യത്തുനിന്ന് നാടുകത്തപ്പെട്ട് 2003 മുതൽ മക്കാവോയിൽ കഴിയുന്ന കിമ്മിന്റെ അർദ്ധസഹോദരൻ കിം ജോങ് നാം 2017ൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ വച്ച് ആക്രമണത്തിനിരയായിരുന്നു. കിം തന്റെ മകളെ ഭാവി പിൻഗാമിയായി പ്രഖ്യാപിച്ചാൽ ചരിത്രം ആവർത്തിക്കുമോയെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |