
കൊച്ചി: കലൂർ സ്വദേശി ഗ്ലെൻ മാർട്ടിനും പാലക്കാട് സ്വദേശി ഭൂമിക എസ്.കുമാറും ഒരേ ദിവസമാണ് എറണാകുളത്തെ ജിംനേഷ്യത്തിൽ ചേർന്നത്. വർക്ക് ഔട്ടിനിടെ കൂട്ടായ ഇരുവരും കട്ടചങ്കുകളായി. ശരീരസൗന്ദര്യ മത്സരത്തിൽ തിളങ്ങണമെന്ന ആഗ്രഹത്തോടെ ഒന്നിച്ചുള്ള പരിശീലനം ഭൂമികയെ മിസ് വേൾഡാക്കി, ഗ്ലെന്നിനെ മിസ്റ്റർ കേരളയും. നിലവിൽ മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഗ്ലെന്നിന് ആത്മവിശ്വാസം നൽകി പരിശീലിപ്പിക്കുകയാണ് ഭൂമിക. ജീവിതത്തിലും ഒത്തുചേരാനുള്ള ഒരുക്കത്തിലാണിവർ.
2022ൽ ഫാഷൻ ഡിസൈനിംഗ് പഠിക്കാനാണ് ഭൂമിക കൊച്ചിയിലെത്തിയത്. 2023ൽ വുമൺ ഫിസിക് വിഭാഗത്തിൽ മിസ് എറണാകുളമായി. ആ വർഷം കടുത്ത മത്സരം നടന്ന മെൻ ഫിസിക് വിഭാഗത്തിൽ ആദ്യ പത്തിൽ എത്താനേ ഗ്ലെന്നിന് സാധിച്ചുള്ളൂ.
2024ൽ മിസ് കേരള ചാമ്പ്യനായ ഭൂമിക, മിസ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പുമായി. മെൻ ഫിസിക് വിഭാഗത്തിൽ മിസ്റ്റർ എറണാകുളം ടൈറ്റിൽ നേടിയാണ് ഗ്ലെൻ തിളങ്ങിയത്. 2025ലെ മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഭൂമിക, നവംബറിൽ ഇൻഡോനേഷ്യയിൽ നടന്ന മിസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വിമെൻ വെൽനെസ് ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ മത്സരിച്ചാണ് വേൾഡ് മെഡലിൽ മുത്തമിട്ടത്. കഴിഞ്ഞ 15ന് കണ്ണൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഗ്ലെന്നും ആഗ്രഹിച്ച നേട്ടം എത്തിപ്പിടിച്ചു. ആത്മസുഹൃത്ത് മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഭൂമിക.
എതിർപ്പ് അവഗണിച്ച് ജിമ്മിലെത്തി
വീട്ടുകാരുടെ എതിർപ്പുകളെ അതിജീവിച്ചാണ് 23കാരി ഭൂമിക ജിമ്മിൽ ചേർന്നത്. ആദ്യമായി ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഫാഷൻ ഡിസൈനറായ ഭൂമിക, ജിമ്മിൽ പാർട്ട് ടൈം ട്രെയ്‌നറായും ജോലി ചെയ്യുന്നുണ്ട്. ഗ്ലെന്നും ട്രെയ്‌നറാണ്. പാലക്കാട് മാട്ടുമണ്ടയിൽ സെന്തിൽ- ഡോ. മൈനാവതി ദമ്പതികളുടെ മകളാണ് ഭൂമിക. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ ആകാശാണ് സഹോദരൻ. കലൂർ ഇലഞ്ചേരി വീട്ടിൽ മാർട്ടിൻ ഷാജി- ബിന്ദു ദമ്പതികളുടെ മകനാണ് ഗ്ലെൻ. സഹോദരി: ഗ്ളെന്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |