
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി മാറുന്ന നേറ്റിവിറ്റി കാർഡിന് നിയമ സാധുത ഉറപ്പാക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 24ന് നിയമസഭയിൽ അവതരിപ്പിക്കും.
പൗരത്വ രേഖകൾ കേന്ദ്രം കർശനമാക്കുന്ന സാഹചര്യത്തിലാണിത്. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാവും കാർഡ് . സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ആധികാരിക രേഖയാവും. റേഷൻ കാർഡ്, ചികിത്സാ ആവശ്യം തുടങ്ങിയവയ്ക് വിലാസം തെളിയിക്കാനുള്ള നിയമപ്രകാരമുള്ള രേഖയായി കാർഡ് ഉപയോഗിക്കാനാകും.
കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവർക്കും, തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരുമായവർക്കാവും കാർഡ് നൽകുക. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിച്ചാൽ കാർഡ് അസാധുവാകും. തൊഴിൽ, ജീവനോപാധി സംബന്ധിച്ച കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവായി കണക്കാക്കി കാർഡ് നൽകും.
നേറ്റിവിറ്റി കാർഡ് കാർഡിന് തഹസിൽദാർക്ക് അപേക്ഷിക്കാം. നിലവിലുള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തും. കാർഡ് ആവശ്യമുള്ളവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. ജില്ലാ കളക്ടർക്ക് വ്യക്തികളുടെ അപേക്ഷ പ്രകാരം ആർ.ഡി.ഒ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാനും റദ്ദാക്കാനും മാറ്റം വരുത്താനും കഴിയും. ഇതിന് മുമ്പായി ഹിയറിംഗുകൾ നടത്തണം. , ഒരു വ്യക്തിയുടെ ഭൂമി സംബന്ധമായ വിവരങ്ങളടങ്ങിയ റവന്യൂ കാർഡും റവന്യൂ വകുപ്പ് തയാറാക്കുന്നുണ്ട്. ഇതിന്റെ വിതരണോദ്ഘാടനം അടുത്തയാഴ്ച നടത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |