
തിരുവനന്തപുരം: സംസ്ഥാനത്ത് നേറ്റിവിറ്റി കാർഡ് കൊടുക്കാനുള്ള സർക്കാർ നീക്കം അനധികൃത കുടിയേറ്റങ്ങളെ സാധൂകരിക്കാൻ വഴിയൊരുക്കുമെന്ന് ബി.ജെ.പി കേരള പ്രഭാരിയും മുൻകേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യേക രാജ്യമല്ലെന്നും സർക്കാർ മറക്കരുത്. ബി.ജെ.പി സംസ്ഥാന സമിതി ഓഫീസായ മാരാർജി ഭവനിൽ തുറന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാൻ എൻ.ഡി.എ 140 സീറ്റിലും മത്സരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനം,വിശ്വാസ സംരക്ഷണം,സുരക്ഷ എന്നിവ മുൻനിറുത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മാറാത്തത് ഇനി മാറുമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട് കേരളം ഇനി മാറുമെന്ന ലക്ഷ്യമാണ് എൻ.ഡി.എയ്ക്ക് മുന്നിലുള്ളതെന്നും പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ,ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷ്,അനൂപ് ആന്റണി,എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ,ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ,ഡോ.അബ്ദുൾ സലാം,ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ എ.വി.താമരാക്ഷൻ,സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ,ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ,കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ,ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന അദ്ധ്യക്ഷൻ കുമാരദാസ്,നാഷണൽ ഫാർമേഴ്സ് പാർട്ടി വൈസ് പ്രസിഡന്റ് ലൂയിസ്,നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |