
ചെങ്ങന്നൂർ: സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല ദർശനത്തിന് യുവതികളെത്തിയപ്പോൾ നടയടയ്ക്കാൻ തന്ത്രി കണ്ഠരര് രാജീവരർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് മുൻ ഗോവ ഗവർണറും അക്കാലത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന പി.എസ്.ശ്രീധരൻ പിള്ള. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരെ താഴമൺ മഠത്തിലെത്തി സന്ദർശിച്ചശേഷമാണ് ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്.
2018 ഒക്ടോബർ 19നാണ് ആദ്യം യുവതികളെത്തിയത്. പതിനെട്ടാംപടി സീൽ ചെയ്ത് ഭക്തരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് പൊലീസ് യൂണിഫോമും തൊപ്പിയും ധരിപ്പിച്ച് രഹ്നഫാത്തിമയെയും കവിതാ ജക്കാലയെയും സന്നിധാനത്ത് എത്തിച്ചത്. ഇതറിഞ്ഞ തന്ത്രി തന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടയടച്ചു. പരികർമ്മികൾ പതിനെട്ടാംപടിക്ക് താഴെ നാമപജം നടത്തി. ഇതോടെയാണ് സർക്കാരിന്റെയും പൊലീസിന്റെയും നീക്കം ചീറ്റിയത്. ഇതേത്തുടർന്ന് തന്ത്രിക്കെതിരെ സർക്കാർ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും പൊളിഞ്ഞെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
സർക്കാർ കാട്ടിയത് പ്രതികാരം
യുവതീപ്രവേശനം തടഞ്ഞതിന്റെ പ്രതികാര നടപടിയെന്ന നിലയിലാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെടുത്തി ഒരു തെളിവും ഇല്ലാതിരുന്നിട്ടും തന്ത്രിയെ അറസ്റ്റുചെയ്ത് 41ദിവസം ജയിലിൽ പാർപ്പിച്ചതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. 'ശബരിമല സമരവും സുവർണാവസര വിധിയും" എന്ന നാളെ പുറത്തിറങ്ങുന്ന തന്റെ പുസ്തകത്തിൽ യുവതീപ്രവേശന കാലത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നടയടയ്ക്കാൻ നിയമോപദേശം നൽകിയത് കോടതിയലക്ഷ്യമല്ല. അവസരം കിട്ടിയപ്പോൾ തന്ത്രിയോട് സർക്കാർ പകപോക്കുകയായിരുന്നു. തന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |