
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മന്ത്രിയെ രക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല.
അന്വേഷണം കടകംപള്ളിയിലേക്കും വാസവനിയിലേക്കും എത്താനിരിക്കാനാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
യുവതി പ്രവേശനത്തെയും 365 ദിവസവും നട തുറക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെയും അനുകൂലിക്കാത്തതിലുള്ള പകപ്പോക്കൽ കൂടിയായിരുന്നു തന്റെ അറസ്റ്റെന്ന് തന്ത്രി കോടതിയിൽ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സ്വർണക്കൊള്ള മുഖ്യ പങ്ക് വഹിച്ചെന്ന് തെളിഞ്ഞതോടെ എസ് ഐ റ്റി അന്വേഷണം പൂർണ്ണമായി അട്ടിമറിക്കപ്പെട്ടു.
ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത് ഡേറ്റ സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ്.
ആരോഗ്യ രംഗത്തെ 'സിസ്റ്റം പരാജയം ' മാറണമെങ്കിൽ മന്ത്രിയും മന്ത്രിസഭയും തന്നെ മാറണം. സമരം ചെയ്യുന്ന ഡോക്ടർമാരോട് ചർച്ച ചെയ്ത് ശമ്പള കുടിശ്ശിക നൽകാനുള്ള മര്യാദ പോലും സർക്കാരിനില്ല. ആശുപത്രികൾ സ്തംഭിച്ചിരിക്കുന്നു. ഗുരുതര രോഗവുമായി ചെല്ലുന്നവർക്ക് പോലും ശസ്ത്രക്രിയ മാറ്റി വെക്കുകയായാണെന്നും ചെന്നിത്തല പറഞ്ഞു.
തന്ത്രി പെരുങ്കള്ളൻ: ഗോവിന്ദൻ
തന്ത്രി കണ്ഠരര് രാജീവർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണെന്നും അദ്ദേഹത്തെ കേസിൽ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.എസ്.ഐ.ടി അന്വേഷണം പൂർത്തിയാകുമ്പോഴേ തന്ത്രിക്കെതിരെ ഏതൊക്കെ കുറ്റങ്ങളുണ്ടെന്ന് വ്യക്തമാകൂ. ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ലെന്നും കുറ്റക്കാരെ എല്ലാവരെയും പിടിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസ് നേതാക്കൾക്കും ഈ കേസിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് അന്ന് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കെ.സി വേണുഗോപാലാണെന്ന് കണ്ടെത്തിയതോടെ, പ്രതിപക്ഷം ഈ വിഷയത്തിൽ നിശബ്ദമായി.തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ ബി.ജെ.പി സന്ദർശക ഗ്യാലറിയിലേക്ക് കയറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
നടന്നത് പകപോക്കൽ: ശ്രീധരൻ പിള്ള
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ പ്രതിയാക്കിയത് പക പോക്കലാണെന്ന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരൻ പിള്ള. തെളിവില്ലാത്തതിന്റെ പേരിൽ ജാമ്യം ലഭിച്ച അദ്ദേഹത്തെ പെരുങ്കള്ളനെന്ന് ആക്ഷേപിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ശബരിമല യുവതീപ്രവേശന സമയത്ത് നടയടച്ചിട്ട തന്ത്രിയെ അവസരം കിട്ടിയപ്പോൾ അറസ്റ്റ് ചെയ്തു. തന്ത്രി അന്നെടുത്ത നിലപാടാണ് സർക്കാരിന്റെ ഗൂഢശ്രമത്തെ തകർത്തത്. തന്ത്രിക്കെതിരെ തെളിവിന്റെ കണികയുമില്ലെന്നാണ് കോടതി ഉത്തരവ്. എന്നിട്ടും അദ്ദേഹത്തെ പെരുങ്കള്ളനെന്ന് എം.വി ഗോവിന്ദൻ വിളിച്ചത് തരംതാണ നടപടിയാണ്. തന്ത്രിക്ക് നിയമോപദേശം നൽകിയതിന്റെ പേരിൽ താൻ ദൈവത്തിന് മുകളിലാണോയെന്ന് ബിനോയ് വിശ്വവും ചോദിച്ചു. താൻ ദെെവത്തിന് മുകളിലല്ല, ദെെവദാസനാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയ്ക്കല്ല, അഭിഭാഷകനെന്ന നിലയിലാണ് നിയമോപദേശം നൽകിയത്. ഇതിന്റെ പേരിൽ തന്റെ 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന പുസ്തകത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല. പുതു തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |