
തിരിച്ചിറക്കിയത് തിരുവനന്തപുരത്ത്
പുറപ്പെട്ടത് കണ്ണൂരിലേക്ക്
ശംഖുംമുഖം (തിരുവനന്തപുരം): ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ആശങ്കയിലായ യാത്രക്കാർക്കും വിമാനത്താവള അധികൃതർക്കും ആശ്വാസത്തിന്റെ നിമിഷം. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. സന്ദേശം ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസുകളും വിമാനത്താവളത്തിലേയും പുറത്തുമുള്ള ഫയർഫോഴ്സുകളുമടക്കം സജ്ജമാക്കി. നഗരത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാവിലെ അഞ്ചിന് പുറപ്പെടേണ്ട വിമാനം അരമണിക്കൂർ വൈകി 5.30നാണ് പുറപ്പെട്ടത്.
പറന്നുയർന്ന ഉടൻ ലാൻഡിംഗ് ഗിയറിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ലാൻഡിംഗ് ഗിയർ തിരികെ അകത്തേക്ക് മടങ്ങാത്തതായിരുന്നു പ്രശ്നം. വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു. കണ്ണൂരിൽ ഇറക്കാൻ കഴിയില്ലെന്നും അറിയിച്ചു. സുരക്ഷിതമായ ലാൻഡിംഗിന് തിരുവനന്തപുരം വിമാനത്താവളമാണ് ഉചിതമെന്ന് കണ്ടാണ് തിരികെയെത്തിച്ചത്. തുടർന്ന് ഇവിടെ എമർജൻസി ലാൻഡിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കി.
ആകാശത്തു വട്ടമിട്ടു പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷം തിരികെ തിരുവനന്തപുരത്തേക്ക് പറന്നു. ഓട്ടോമാറ്റിക്ക് സംവിധാനം ഒഴിവാക്കി മാന്വൽ സംവിധാനത്തിൽ 6.10ന് സുരക്ഷിതമായി എമർജൻസി ലാൻഡിംഗ് നടത്തി. യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി വിമാനം തകരാർ പരിഹരിക്കാനായി മാറ്റി. യാത്രക്കാരെ 9.05ന് മറ്റൊരു വിമാനത്തിൽ കണ്ണൂരിൽ എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |