
തൃശൂർ: 'തെരുവുനായകളെ ഓമനിച്ചാൽ 2000 രൂപയും ഭക്ഷണം നൽകിയാൽ 1000 രൂപയും പിഴ ഈടാക്കും.' - 'ആശയങ്ങൾ പ്രവൃത്തിപഥത്തിൽ' എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലെ ഭരണാധികാരികൾക്ക് മൃഗസ്നേഹമില്ലെന്ന് പരാതി. കഴിഞ്ഞവർഷം നവംബറിലെ സുപ്രീംകോടതി വിധിയെത്തുടർന്നാണ് വെറ്ററിനറി സർവകലാശാലാ അധികൃതർ ദ്രോഹസമീപനം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുനായകളെ പ്രത്യേക ഷെൽറ്ററുകളിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചത്. നിർദ്ദേശം വെറ്ററിനറി സർവകലാശാലയിൽ അനുചിതമാണെന്ന് ആരോപിച്ച് മൃഗസ്നേഹിയായ ആന്റണി അഭിജിത്ത് നടത്തുന്ന നിരാഹാര സമരം ഇന്ന് എട്ടാം നാളിലേക്ക് കടക്കുകയാണ്.
വെറ്ററിനറി സർവകലാശാലയ്ക്ക് പൂക്കോടും കാമ്പസ് ഉണ്ടെങ്കിലും മണ്ണുത്തി കാമ്പസിൽ മാത്രമാണത്രെ ഭക്ഷണവിലക്ക്. നോഡൽ ഓഫീസറും ഡീനുമായ ഡോ. കെ.അല്ലിയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.
ഏഴാം നാൾ പിന്നിട്ട് നിരാഹാരം
അദ്ധ്യാപകനും മൃഗസംരക്ഷണ പ്രവർത്തകനുമായ ആന്റണി അഭിജിത്തിന്റെ നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോഴും സർവകലാശാല അധികൃതർ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. തീരുമാനം പിൻവലിക്കാൻ വൈസ് ചാൻസലർ പറയണമെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ വി.സി അറിഞ്ഞല്ല ഭക്ഷണവിലക്ക് തീരുമാനിച്ചതെന്നാണ് സമരക്കാരുടെ മറുവാദം. നിബി തോമസ്, മുഹമ്മദ് ഫൈസൽ, സാലി വർമ്മ എന്നിവരും ആന്റണിക്കൊപ്പം സമരരംഗത്തുണ്ട്.
നായകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമാണെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ എടുത്ത് അറിയിക്കണമെന്നുമാണ് ഡീനിന്റെ അറിയിപ്പ്. ഷെൽറ്റർ ഒരുക്കി നായകളെ മാറ്റണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാതെ ഭക്ഷണം വിലക്കുന്നത് പ്രതിഷേധാർഹമാണ്.
- ആന്റണി അഭിജിത്ത്, സമര പ്രവർത്തകൻ.
തെരുവുനായകൾക്കായി കോർപറേഷൻ ഷെൽറ്റർ ഒരുക്കും. മാടക്കത്തറ പഞ്ചായത്തിലെ കോർപറേഷന്റെ ഒരേക്കർ വരുന്ന ഭൂമിയിലാണ് പദ്ധതി. മൃഗസ്നേഹിയായ ഒരു സ്പോൺസറെയും കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ നൽകിയ അപേക്ഷയിൽ തീരുമാനമായാൽ പ്രഖ്യാപനം ഉടനുണ്ടാകും.
- ഡോ. നിജി ജസ്റ്റിൻ, മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |