
തിരുവനന്തപുരം: രാഷ്ട്രീയമായി ഉടക്കിലാണ്. എങ്കിലും സൗഹാർദ്ദത്തോടെ കൈവീശി കാണിക്കാൻ ഭരണ, പ്രതിപക്ഷ എം.എൽ.എമാർ മറന്നില്ല. 15-ാം നിയമസഭയുടെ അവസാന സഭാസമ്മേളന ദിനമായിരുന്നു ഇന്നലെ. സഭ തുടങ്ങുന്നതിനു മുമ്പ് അംഗങ്ങൾ പരസ്പരം സൗഹൃദം പങ്കിടുകയും സെൽഫിയെടുക്കുകയും ചെയ്തു. സഭ കൂടിയപ്പോഴേക്കും പ്രതിപക്ഷം നിസഹരണം അറിയിച്ച് ബഹളം വച്ചു. പക്ഷേ, കാര്യമായ പ്രകോപനമുണ്ടാക്കിയില്ല. ഭരണപക്ഷ എതിർപ്പും ശക്തമായിരുന്നില്ല.
രാവിലെ 9ന് തുടങ്ങിയ സമ്മേളനം 42 മിനിട്ട് പിന്നിട്ടപ്പോൾ, ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു. പോകുംവഴി ഭരണപക്ഷത്തെ നോക്കി ചിരിച്ചു. അവർ തിരിച്ചും. പിന്നെ പരസ്പരം കൈവീശിയാത്ര പറഞ്ഞു.
ചോദ്യോത്തരവേള ആരംഭിച്ചപ്പോഴേ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവിന്റെ ചുമതലയുള്ള കെ.ബാബു അറിയിച്ചു. 'സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേസ്വം മന്ത്രി രാജിവയ്ക്കണം. ഇന്ന് സഭ അവസാനിക്കുന്ന ദിവസമാണ്. മന്ത്രി രാജിവച്ചാൽ സ്മൂത്തായി സഭാസമ്മേളനം നമുക്ക് അവസാനിപ്പിക്കാം. മുഖ്യമന്ത്രി അദ്ദേഹത്തെ ഒഴിവാക്കിയാലും മതി". അദ്ദേഹം പറഞ്ഞു.
ഭരണപക്ഷം ബഹളം വച്ചതോടെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 'ഈ അഞ്ചുവർഷക്കാലം ഒരു മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിഞ്ഞോ?"- എന്നായി മന്ത്രി പി.രാജീവ്. 'അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ തുറന്നു കാട്ടപ്പെടുന്നത് പ്രതിപക്ഷമായിരിക്കും. മന്ത്രിമാരുടെ പേരിൽ നിങ്ങൾക്ക് ഒരു അഴിമതി ആരോപണം സഭയിൽ കൊണ്ടുവരാൻ കഴിഞ്ഞോ?" രാജീവ് ചോദിച്ചു. അവിശ്വാസപ്രമേയം കൊണ്ടുവരാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടായി മന്ത്രിമാരായ എം.ബി.രാജേഷും വി.ശിവൻകുട്ടിയും ചൂണ്ടിക്കാട്ടി.
ഇതോടെ 'അമ്പലക്കള്ളന്മാർക്ക് കേരളം മാപ്പുനൽകില്ല" എന്ന ബാനർ പ്രതിപക്ഷം ഭരണപക്ഷത്തിനുനേരെ തിരിച്ചു. 9.17 ആയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ചോദ്യോത്തരം റദ്ദ് ചെയ്തതായി സ്പീക്കർ അറിയിച്ചു.
മാവേലിക്കര മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം.മുരളിക്ക് ചരമോപചാരമർപ്പിച്ചപ്പോൾ പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങി. അതുകഴിഞ്ഞപ്പോൾ വീണ്ടും നടത്തളത്തിലെത്തി. ഗവർണർ സ്പീക്കർക്ക് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി വായിച്ചപ്പോൾ ആദ്യം നിശബ്ദത പാലിച്ച പ്രതിപക്ഷം പിന്നീട് മുദ്രവാക്യം വിളിശക്തമാക്കി. 9.42 ആയപ്പോഴും അവർ പുറത്തേക്കിറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |