
തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങുന്ന സിപിഎം, ഇത്തവണ പ്രമുഖരെയും സിറ്റിംഗ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ നീക്കം. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ നീക്കം. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റിയോഗം ഉടൻ ചേരും.
തിരുവനന്തപുരം ജില്ലയിൽ പത്ത് സിറ്റിംഗ് എംഎൽഎമാരിൽ ഒമ്പത് പേരും മത്സര രംഗത്തിറങ്ങാനാണ് സാദ്ധ്യത. വർക്കലയിൽ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ വി ജോയി മത്സരിക്കുന്ന കാര്യത്തിൽ മാത്രമാണ് സംശയം നിലനിൽക്കുന്നത്. തിരുവനന്തപുരം, കോവളം എന്നീ രണ്ട് മണ്ഡലങ്ങൾ കൂടി സിപിഎം ഏറ്റെടുക്കാനുള്ള സാദ്ധ്യതയുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും ജനവിധി തേടുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരും പട്ടികയിലുണ്ട്.
രണ്ട് ടേം വ്യവസ്ഥയെത്തുടർന്ന് കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണ മത്സരിച്ചേക്കും. കെകെ ശൈലജ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ. വാസവൻ, സജി ചെറിയാൻ, പിഎ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം എം സ്വരാജ്, പികെ. ബിജു, എംവി ജയരാജൻ തുടങ്ങിയവരും മത്സരരംഗത്തേക്ക് കടന്നുവന്നേക്കാം. സംഘടനാപരമായ ചുമതലകളും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് ചില പ്രമുഖർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല.
പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള തിരക്കുകൾ പരിഗണിച്ച് എംവി ഗോവിന്ദൻ ഇത്തവണ മത്സരിച്ചേക്കില്ല. ഇപി ജയരാജൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ എന്നിവരും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |