
കൊച്ചി: തന്റെ ദാമ്പത്യജീവിതം തകരാൻ കാരണം അതിജീവിതയാണെന്ന നടൻ ദിലീപിന്റെ വിശ്വാസമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി വലിയൊരു തുക ക്വട്ടേഷൻ നൽകിയെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനി അടക്കം 20വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതികളുടെ അപ്പീലുകൾ പരിഗണനയിലിരിക്കേയാണ് സർക്കാർ അപ്പീൽ നൽകിയത്.
ദിലീപ് അതിജീവിതയെ പരസ്യമായി ഭീഷണിപ്പെടുത്തിയതും നടൻ സിദ്ദിഖ് ഇടപെട്ടതും പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ട്. സിനിമയിൽനിന്ന് അതിജീവിതയെ മാറ്റിനിറുത്താൻ ദിലീപ് ശ്രമിച്ചുവെന്നതിന് മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ തുടങ്ങിയവരുടെ മൊഴികളുണ്ട്. 2013ൽ എറണാകുളം അബാദ് പ്ലാസയിലെ 410-ാം നമ്പർ മുറിയിൽവച്ച് ദിലീപും സുനിയും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സുനിയുടെ കത്തുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.
2015 നവംബറിൽ തൃശൂർ ജോയ്സ് പാലസ് ഹോട്ടലിലെ കൂടിക്കാഴ്ചയ്ക്കുശേഷം ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ അക്കൗണ്ടിൽനിന്ന് പണംപിൻവലിച്ച് സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ", 'ജോർജേട്ടൻസ് പൂരം" സിനിമകളുടെ ലൊക്കേഷനുകളിലും ഇരുവരും കണ്ടുമുട്ടി. കിണറ്റിങ്കൽ ടെന്നീസ് അക്കാഡമിയിൽ ഇരുവരും സംസാരിക്കുന്നത് കണ്ടതായി സാക്ഷിമൊഴികളുണ്ട്. 2025 ഡിസംബർ 12നായിരുന്നു എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിധി. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്.
'വ്യാജരേഖ ചമച്ചു'
അക്രമംനടന്ന സമയത്ത് താൻ ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജരേഖകൾ ചമച്ചുവെന്നും അപ്പീലിൽ.
ജയിലിൽനിന്ന് ഒന്നാംപ്രതിയും വിഷ്ണുവും നാദിർഷയെ വിളിച്ചവിവരം ദിലീപ് പൊലീസിൽനിന്ന് മറച്ചുവച്ചു
ബ്ലാക്ക് മെയിൽ പരാതി നൽകിയത് വൈകിയാണ്. ഡി.ജി.പിയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചെന്ന വാദം തെറ്റാണ്
സുനി, പൊലീസുകാരനായ അനീഷിനോട് നടത്തിയ വെളിപ്പെടുത്തലുകൾ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |