
യശഃശരീരനായ മുൻ ജില്ലാ കളക്ടറും സംസ്ഥാന ലേബർ കമ്മിഷണറും ആയിരുന്ന വി.വി. വിജയൻ, ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സത്യസന്ധവും നീതിയുക്തവുമായ സമീപനമാണ് എല്ലാ കാര്യത്തിലും പുലർത്തിയിരുന്നത്. നിയമവും നീതിയും ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു കാര്യത്തിനും അദ്ദേഹം കൂട്ടുനിന്നില്ല. മന്ത്രിമാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഇടപെടലുകൾ അദ്ദേഹം ചെവിക്കൊണ്ടിരുന്നില്ല. നിവൃത്തികെട്ട ഘട്ടങ്ങളിൽ പദവിയിൽ നിന്നും മാറിനിന്ന് മറ്റു ചുമതലകളിലേക്കു മാറാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
വലിപ്പച്ചെറുപ്പമില്ലാതെ, സഹപ്രവർത്തകരോട് സമഭാവനയോടെ പെരുമാറാനും അവർക്ക് യഥാസമയം വേണ്ട നിർദ്ദേശങ്ങൾ നൽകാനും കഥാപുരുഷൻ സദാ സന്നദ്ധനായിരുന്നു. സുദീർഘമായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ, ജില്ലാ കളക്ടർ, സംസ്ഥാന ലേബർ കമ്മിഷണർ, സിവിൽ സപ്ളൈസ് ഡയറക്ടർ, ബെവ്‌കോ എം.ഡി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും വ്യാപരിച്ച ഒരു മേഖലയിൽപ്പോലും, ഒരിക്കലും അഴിമതിയുടെ നേരിയ നിഴൽ പോലും ഉണ്ടായിട്ടില്ല എന്ന കാര്യം പ്രത്യേകം സ്‌മരണീയമാണ്.
റിട്ടയർമെന്റിനു ശേഷവും അദ്ദേഹം പൊതുകാര്യങ്ങളിൽ വ്യാപൃതനായിരുന്നു. മുൻ എം.എൽ.എ ആർ. പ്രകാശം, പ്രൊഫ. റ്റി.എസ്.എൻ. പിള്ള, ഈ ലേഖകൻ എന്നിവർ ചേർന്ന് 1999-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റ് (ഐ.എൽ.എം) എന്ന ഒരു എൻ.ജി.ഒ രൂപീകരിച്ചു. മാനേജ്‌മെന്റുകളുടെയും തൊഴിലാളികളുടെയും താത്‌പര്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുപോകേണ്ടത് നാടിന് ആവശ്യമെന്നു തോന്നിയതിനാലാണ് ഇത്തരമൊരു എൻ.ജി.ഒ രൂപീകരിക്കുവാൻ ഞങ്ങൾ മുന്നോട്ടുവന്നത്. നീണ്ട പതിനേഴു വർഷം അദ്ദേഹം അതിന്റെ ചെയർമാൻ ആയിരുന്നു.
ഈ എൻ.ജി.ഒയുടെ ഔദ്യോഗികമായ ഉദ്‌ഘാടനം നിർവഹിച്ചത് കേന്ദ്ര തൊഴിൽ വകുപ്പു മന്ത്രിയും രണ്ടാം തൊഴിൽകാര്യ കമ്മിഷൻ ചെയർമാനുമായിരുന്ന മലയാളിയായ ജി. രവീന്ദ്രവർമ്മ ആയിരുന്നു. സംസ്ഥാന ഡി.ജി.പി ആയിരുന്ന ഹോർമിസ് തരകനുമായി ചേർന്ന് ഐ.എൽ.എം സംഘടിപ്പിച്ച 'പൊലീസും പൗരജനങ്ങളും" എന്ന സെമിനാർ ഇദ്ദേഹത്തിന്റെ കാലത്തെ ഒരു സുപ്രധാന പരിപാടിയായിരുന്നു. അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ ഗവർണർ ആർ.എൽ. ഭാട്ടിയ ആണ്. ഈ ചടങ്ങിൽ 25 ഐ.പി.എസ് ഓഫീസർമാരും അനേകം പ്രധാനപ്പെട്ട പത്രപ്രവർത്തകരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തിരുന്നു. വി.വി. വിജയൻ വിടപറഞ്ഞെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട ജീവസുറ്റ ഓർമ്മകൾ മനസിലേക്ക് തിരകൾപോലെ വന്നുകൊണ്ടിരിക്കുന്നു.
(മുൻ അഡിഷണൽ ലേബർ കമ്മിഷണർ ആണ് ലേഖകൻ. ഫോൺ: 94460 60452)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |