
തിരുവനന്തപുരം: അധിക വൈദ്യുതി വാങ്ങാൻ ചെലവാകുന്ന തുകയിൽ കുറവ് വന്നതിനാൽ അതു ആദ്യമായി കെ.എസ്.ഇ.ബി ജനങ്ങൾക്ക് തിരിച്ചുകൊടുക്കുന്നു.
അധിക ബാദ്ധ്യത ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജായാണ് കെ.എസ്.ഇ.ബി ഈടാക്കുന്നത്.
മാർച്ച് മാസത്തെ വൈദ്യുതി ബില്ലിൽ ഈ തുക ഇളവ് ചെയ്യും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശമനുസരിച്ചാണിത്.
ഈ ഇനത്തിൽ 3.5കോടിയോളമാണ് ലാഭിച്ചത്. അതാണ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി തിരിച്ചു നൽകുന്നത്.
മാർച്ച് മാസത്തിൽ വൈദ്യുതി ഉപഭോഗം കൂടുതലായതിനാൽ ഈ നടപടിയിലൂടെ നാലുമുതൽ നാലരകോടി രൂപ വരെ കൊടുക്കേണ്ടിവരുമെന്നാണ് സൂചന.
നിസാര തുകയായിരിക്കും ഓരാേ ബില്ലിലും കുറവ് വരുന്നത്. പ്രതിമാസ ബില്ലുകാർക്ക് രണ്ടുപൈസയും ദ്വൈമാസ ബില്ലുകാർക്ക് ഒരു പൈസയും യൂണിറ്റിന് കുറയും. സാധാരണ എട്ടു മുതൽ പത്തുപൈസവരെ ഇന്ധന സർചാർജ്ജ് വാങ്ങുമായിരുന്നു.
നിശ്ചയിച്ചതിലും കുറഞ്ഞ തുകയാണ് അധിക വൈദ്യുതിക്ക് ചെലവായതെങ്കിൽ, അതു ജനങ്ങൾക്ക് മടക്കികൊടുക്കണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേഷന്റെ പുതിയ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇത് ഒഴിവാക്കാനാകില്ലെന്ന് വന്നതോടെയാണ് മടക്കികൊടുക്കാൻ തീരുമാനിച്ചത്.
ചെലവ് കുറഞ്ഞതിനു പിന്നിൽ
താപനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ ജി.എസ്.ടി.യുടെ ഇൻപുട്ട് ടാക്സ് കിട്ടിയതും സറണ്ടർ ചെയ്യുന്ന വൈദ്യുതി കുറഞ്ഞത് മൂലം നഷ്ടപരിഹാരതുക ഒഴിവായതും കേന്ദ്രസർക്കാർ കൽക്കരിക്കുള്ള സെസ് ഒഴിവാക്കിയതും മൂലമാണ് ഇത്തവണ അധിക വൈദ്യുതി വാങ്ങുന്നതിലെ ചെലവ് 3.5കോടിയോളം കുറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |