
തിരുവനന്തപുരം: അധികം അകലെയല്ലാതെ കേൾക്കുന്ന സ്‌ഫോടന ശബ്ദങ്ങൾ. ഡ്രോണുകളോ അവയെ ചെറുക്കുന്ന സംവിധാനങ്ങളോ കടന്നു പോകുന്ന വെളിച്ചം. സുരക്ഷിതമായിരിക്കാൻ മൊബൈലിലേക്ക് എത്തുന്ന അലർട്ട് മെസേജുകൾ. അതിനിടെ നാട്ടിൽ നിന്നെത്തുന്ന ഉറ്റവരുടെ ഫോൺ കോളുകൾ. അതിനെല്ലാം ഇവിടെ പ്രശ്നമില്ല, സമാധാനമായിരിക്കൂ എന്ന് മറുപടി. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫ് മേഖലയാകെ പ്രതിസന്ധിയിലായിരിക്കെ അവിടെയുള്ള മലയാളികൾക്കടക്കം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അനുഭവം ഇതായിരുന്നു.
റംസാൻ മാസത്തിലെ തറാവീഹ് നമസ്‌കാരവും കഴിഞ്ഞ് രാത്രിയിൽ താമസസ്ഥലത്ത് എത്തിയവർക്ക് ഉറങ്ങാനായില്ല. ജോലികഴിഞ്ഞ് യാത്രയിലായിരുന്നവർ എത്രയും വേഗം താമസസ്ഥലത്തേക്ക് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. യാത്രാമദ്ധ്യേ പലയിടത്തും മുന്നറിയിപ്പ് സൈറൺ മുഴങ്ങി. റംസാന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ ഇങ്ങനെ അശാന്തമാകുമെന്നോ യുദ്ധാന്തരീക്ഷം പെട്ടെന്ന് രൂപപ്പെടുമെന്നോ ആരും പ്രതീക്ഷില്ല.
ഗൾഫിലെത്തിയശേഷം ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് ദുബായിലുള്ള വർക്കല സ്വദേശി ഷാനുവും അബുദാബിയിലുള്ള കല്ലമ്പലം സ്വദേശി അമീനും പറഞ്ഞു. ഷാനു ജോലി ചെയ്യുന്ന കമ്പനിയിൽ രാത്രി ഷിഫ്‌റ്റോടെ ജോലി നിറുത്തിവച്ചു. തത്കാലം സുരക്ഷിതമായി താമസസ്ഥലത്ത് കഴിയാനും ഇ മെയിൽ വഴി അറിയിപ്പ് കിട്ടിയശേഷം എത്തിയാൽ മതിയെന്നും സന്ദേശമെത്തി.
വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിൽ നിന്നും മടങ്ങാൻ കഴിയാത്ത സഹപ്രവർത്തകരുടെ ആശങ്കയോടെയുള്ള വിളികളും അവിടെയുള്ളവരെ തേടിയെത്തി. നാട്ടിലേക്ക് മടങ്ങാൻ യു.എ.ഇയിലെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടശേഷം തിരികെ റൂമുകളിലേക്ക് മടങ്ങിയവരും നിരവധിപ്പേരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |