
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന് ആശങ്ക. ഖത്തറിൽ നിന്നാണ് ഇന്ത്യ പ്രകൃതി വാതകം പ്രധാനമായും വാങ്ങുന്നത്. നിലവിൽ ഖത്തറിൽ പ്രകൃതി വാതകത്തിന്റെ ഉൽപ്പാദനവും വിതരണവുമെല്ലാം സ്തംഭിച്ച സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പുതിയ വിപണികൾ കണ്ടെത്തേണ്ടിവരും. നിലവിൽ 30 ദിവസത്തേക്കുള്ള പ്രകൃതി വാതക ശേഖരം ഇന്ത്യയ്‌ക്കുണ്ടെന്നാണ് വിവരം. എങ്കിലും ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്താൻ രാജ്യം ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ധനങ്ങൾക്ക് റേഷൻ ഏർപ്പെടുത്തിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുമുണ്ട്.
നഗരങ്ങളിൽ പാചകവാതകത്തിനായുള്ള അർബൻ ഗ്യാസ് സിസ്റ്റം, ഫെർട്ടിലൈസർ നിർമാണ കമ്പനികൾ എന്നിങ്ങനെ വ്യവസായ ആവശ്യങ്ങൾക്കായാണ് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ വലിയൊരു ശതമാനവും ഉപയോഗിക്കുന്നത്. ചെറിയ തോതിൽ മാത്രമേ വാഹനങ്ങൾക്കായി വേണ്ടിവരുന്നുള്ളു. വൈദ്യുതി ഉൽപ്പാദനത്തിനും ഇവ ആവശ്യമാണ്. അതിനാൽ പ്രകൃതി വാതക ഇറക്കുമതിയിലെ പ്രതിസന്ധി രാജ്യത്തെ വിവിധ മേഖലകളെ ബാധിക്കും.
അതേസമയം, യുദ്ധസാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചത്. നിലവിൽ 45 ദിവസത്തേക്കുള്ള കരുതൽ ശേഖരം രാജ്യത്തിനുണ്ടെന്നാണ് വിവരം. എന്നാൽ, ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് വലിയ ആശങ്കയ്‌ക്ക് വഴിവച്ചിരിക്കുകയാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ഇതോടെ നിലച്ചത്. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്. ഇത്തരത്തിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഏറെ ചെലവുള്ള കാര്യമാണ്. യുദ്ധം നീണ്ടാൽ എണ്ണക്കമ്പനികൾക്ക് വലിയ വില കൊടുത്ത് ക്രൂഡ് ഓയിൽ വാങ്ങേണ്ട സ്ഥിതി വരും. ഇത് പെട്രോൾ, ഡീസൽ വില വർദ്ധനവിനും കാരണമായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |