
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷലെ പാർക്കിംഗിലെ തീപിടിത്തത്തിൽ ഇരുചക്രവാഹനങ്ങൾ നശിച്ച സംഭവത്തിൽ രണ്ടുമാസമായിട്ടും നഷ്ടപരിഹാരമായില്ല. നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണറോടും, ഡെപ്യൂട്ടി കളക്ടറോടും വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ. നഷ്ടപരിഹാരത്തുകയിൽ ധാരണയാകുന്നതിന് മുൻപേ, കത്തിനശിച്ച വാഹനങ്ങൾ എടുത്തുമാറ്റണമെന്നാണ് കരാറുകാരുടെ നിലപാട്. നിയമനടപടികൾ സ്വീകരിക്കുകയില്ലെന്നും എഗ്രിമെന്റ് വാഹനഉടമകൾ ഒപ്പിട്ട് നൽകിയാൽ മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂവെന്നുമാണ് കരാറുകാരന്റെ നിലപാട്. എത്ര രൂപ നഷ്ടപരിഹാരം
നൽകുമെന്ന് വ്യക്തമല്ല. ഇതെല്ലാം സർക്കാർ തലത്തിൽ നിരീക്ഷിക്കണമെന്നും നിയമവിധേയമാക്കണമെന്നുമാണ് വാഹന ഉടമകളുടെ ആവശ്യം.
ദുരൂഹതകൾ ബാക്കി
330 വാഹനങ്ങൾ കത്തിനശിച്ചതായാണ് പറയുന്നത്. എന്നാൽ റെയിൽവേയും കരാറുകാരനും ഇത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും ദുരൂഹമായി തുടരുന്നു. നഷ്ടപരിഹാരത്തിൽ ഉറപ്പ് ലഭിക്കാതെ വാഹനങ്ങൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു വാഹന ഉടമകൾ. വാഹനങ്ങൾ കത്തിനശിച്ച കൂടുതൽ പേരും തുച്ഛ വേതനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമാണുള്ളത്.
അതുകൊണ്ട് ഇൻഷ്വറൻസ് തുകയും ലഭിക്കില്ല. റെയിൽവേയും കരാറുകാരും പ്രതിക്കൂട്ടിലാണെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. എവിടെ നിന്നാണ് തീയുണ്ടായതെന്ന് വ്യക്തമാകുന്ന സി.സി.ടിവി.ദൃശ്യങ്ങളും ലഭിച്ചിട്ടില്ല.
കത്തിനശിച്ച വാഹനങ്ങൾ എടുത്തുമാറ്റാൻ കരാറുകാരൻ വാഹന ഉടമകൾക്ക് നിർദേശം നൽകിയിരുന്നു.
ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിന്റെ നേതൃത്വത്തിൽ കെ.വിഷ്ണു, ഫാ. തോമസ് ചീരൻ, ജോണി പുല്ലോക്കാരൻ, തോമസ് ആമ്പക്കാടൻ എന്നിവരാണ് കളക്ടർക്ക് നിവേദനം നൽകിയത്. ജനുവരി നാലിനായിരുന്നു തീപിടിത്തം.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മറുപടി വാഹന ഉടമകൾക്ക് ലഭിക്കണം.
-ജെയിംസ് മുട്ടിക്കൽ,
ചെയർമാൻ, ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |