
തൃശൂർ: മുൻ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി കോർപറേഷൻ ഉടമസ്ഥതയിലുള്ള ബിനി ഹെറിറ്റേജിന്റെ വാടക കുടിശിക. വാടകയ്ക്ക് കൊടുത്തതിലും കോടികൾ കുടിശിക വരുത്തിയതിലും കൗൺസിലർമാരായിരുന്ന സി.പി.എം നേതാക്കളുടെ ഒത്താശയുണ്ടെന്ന ആരോപണമാണ് പാർട്ടിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് ബിനി തിരിച്ചുപിടിക്കാനും വാടകയിനത്തിലും മറ്റും ലഭിക്കാനുള്ള നാലു കോടിയോളം വാങ്ങാനും തീരുമാനമെടുത്തത്. മുൻ മേയറും രണ്ട് മുൻ സി.പി.എം കൗൺസിലർമാരുമായിരുന്നു ബിനി വിഷയം കൈകാര്യം ചെയ്തിരുന്നത്. സി.പി.എം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു. ഏഴര ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് കൊടുത്ത ബിനി, കോർപറേഷന്റെ അനുമതിയില്ലാതെ കടമുറികളായി തിരിച്ച് 35 ലക്ഷത്തോളം വാടക വാങ്ങാൻ മുൻ കൗൺസിലർമാർ കൂട്ടുനിന്നെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയം..!
കോർപറേഷന് കോടികൾ നഷ്ടം വരുത്തുന്ന സി.പി.എം നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബി.ജെ.പിയും. മൂന്നര വർഷം മുമ്പാണ് ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. മുൻ സി.പി.എം കൗൺസിലർമാരുടെ മൗനാനുവാദത്തോടെ കടമുറികളായി തിരിച്ച റൂമുകൾക്ക് നമ്പറിട്ട് കൊടുക്കാൻ പല ശ്രമവും നടത്തിയെങ്കിലും സാധിച്ചില്ല. കൗൺസിലർമാരായിരുന്ന സി.പി.എം നേതാക്കളും മുൻ മേയറും വിദേശയാത്ര നടത്തിയതും അന്വേഷണ വിധേയമാക്കണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം.
മൂന്ന് വർഷം വെറുതെ കിടന്ന ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്ക് കൊടുത്ത് കോർപറേഷന് വരുമാനം ഉണ്ടാക്കുകയായിരുന്നു. നിയമപരമായാണ് കാര്യങ്ങൾ നടത്തിയത്. അവിടെ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം വാടക തന്നാൽ മതിയെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. കോടതിയിലാണ് വിഷയം. നിയമപരമായി കാര്യങ്ങൾ നീങ്ങട്ടെ.
-എം.കെ.വർഗീസ്
മുൻ മേയർ
ഒരു കോടി കെട്ടിവയ്ക്കണമെന്ന നിയമം മറികടന്ന് വെറും 25 ലക്ഷം കൊടുത്താണ് ബിനി നൽകിയത്. രണ്ട് കരാറുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുൻ മേയറും രണ്ട് സി.പി.എം കൗൺസിലർമാരും മറ്റ് കൗൺസിലർമാരെ തെറ്റിദ്ധരിപ്പിച്ചത്. പരാതിയുമായി രംഗത്ത് വന്നതിനാലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.
-അഡ്വ.കെ.പ്രമോദ്
പരാതിക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |