
മൂന്നാർ: യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് പ്രാണരക്ഷാർത്ഥം ആര്യയ്‌ക്കൊപ്പം നാട്ടിലെത്തിയ പഴയ സൈറയല്ല അവളിപ്പോൾ. സൈബീരിയൻ ഹസ്‌കി തനി മലയാളി പെറ്റ് ഡോഗായി. യുക്രെയിനിലെ തണുപ്പിന്റെയത്ര വരില്ലെങ്കിലും മൂന്നാറിലെ തണുപ്പിൽ ഹാപ്പി. ഒരേയൊരു വിഷമം. തന്നെ ഇവിടെയെത്തിച്ച ആര്യ കൂടെയില്ല! തുടർപഠനത്തിനായി ആര്യ യുക്രെയിനിലേക്ക് തിരികെ പോയിട്ട് രണ്ടരവർഷം. ആ വിഷമം അറിയിക്കാതെയാണ് ആര്യയുടെ മാതാവ് കൊച്ചുറാണിയും പിതാവ് ആൽഡ്രിനും സൈറയെ നോക്കുന്നത്. മൂന്നാറിലെത്തുമ്പോൾ ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന സൈറയ്ക്ക് ഇപ്പോൾ നാലു വയസായി. ആര്യ വീഡിയോ കോൾ ചെയ്യുമ്പോൾ സൈറ വാലാട്ടി ഓടിയെത്തും. 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ ആര്യ കഴിഞ്ഞ മാസം തിരികെ പോയി.
കീവിലെ വെനീസ നാഷണൽ പിർഗോവ മെഡിക്കൽ സർവകലാശാലയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആര്യയുടെ കോഴ്സ് ജൂലായിൽ പൂർത്തിയാവും. 2022ൽ യുക്രെയിൻ- റഷ്യ യുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുമ്പാണ് ആര്യയ്ക്ക് സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ സീനിയർ വിദ്യാർത്ഥി നൽകിയത്. രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശം വന്നതോടെ സൈറയുമായി യുക്രെയിനിൽ നിന്ന് റൊമാനിയ അതിർത്തിയിലെത്തി വിമാനമാർഗം ഇന്ത്യയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചത്. പക്ഷേ....
പഴയ കഥ ഇങ്ങനെ
യുക്രെയിനിൽ നിന്ന് സൈറയെ വാഹനത്തിൽ കയറ്റി ആര്യ അതിർത്തിയിലേക്ക് തിരിച്ചു. 12 കിലോമീറ്റർ അകലെ എല്ലാവരെയും ബസിൽ നിന്നിറക്കി. തുടർന്ന്, വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ലെന്ന് അധികൃതർ പറഞ്ഞു. സൈറയില്ലെങ്കിൽ താനുമില്ലെന്നായി ആര്യ. നായ്ക്കുട്ടിയോടുള്ള ആര്യയുടെ സ്‌നേഹം മനസിലാക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിനെ വിവരമറിയിച്ചു. ആര്യയുടെ തുടർയാത്രയ്ക്ക് സൈറ തടസമായത് അറിഞ്ഞ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കി! 'യുദ്ധമുഖത്തു നിന്നു രക്ഷപ്പെട്ടു നാട്ടിലേക്കു വരുന്നവർക്ക് അവരുടെ അരുമ മൃഗങ്ങളെ കൊണ്ടുവരാൻ തടസമില്ല." അങ്ങനെ റൊമാനിയയിൽനിന്ന് വിമാനത്തിൽ ആര്യയും സൈറയും ഡൽഹിയിലെത്തി. ഡൽഹിയിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് സീറ്റ് ലഭിച്ചത്. അതിൽ വളർത്തുനായയെ കൂടെക്കൂട്ടാൻ അനുമതി ലഭിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് സൈറയ്ക്ക് പ്രത്യേകം ടിക്കറ്റെടുത്ത് എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |